വെസ്റ്റിന്‍ഡീസിലേക്ക് കുംബ്ലെയില്ല; പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം പരിശീലകന്‍ അനില്‍കുംബ്ലെയുടെ തലയില്‍ കെട്ടിവെച്ചുള്ള പടയൊരുക്കമാണ് നായകന്‍ വിരാട് കോഹ്‌ലി നടത്തുന്നതെന്ന് വ്യക്തമായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ പടലപിടക്കം വ്യക്തമായിരുന്നെങ്കിലും പാക്കിസ്ഥാനെതിരായ തോല്‍വീ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ പരിശീലകനും നായകനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കെത്തി. പരിശീലകന്‍ അനില്‍ കുംബ്ലെ ഇല്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് വിമാനം കയറുക. ഇന്ന് തന്നെ ടീം വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്കു പോകുന്നില്ലെന്നാണു ഔദ്യോഗിക ഭാഷ്യം.

ഐസിസി വാര്‍ഷിക സമ്മേളനം ജൂണ്‍ 23 വരെ തുടരും. ജൂണ്‍ 23 നാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പര്യടനം ആരംഭിക്കുക. ഐസിസി യോഗത്തിനുശേഷം കുംബ്ലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമോയെന്നതില്‍ ബി സി സി ഐ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

പാകിസ്താനെതിരായ തോല്‍വിയാണ് നായകനും പരിശീലകനും തമ്മിലുള്ള പോര് രൂക്ഷമാക്കിയത്. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്നു കോഹ്‌ലിയും, കളിക്കാര്‍ക്കു താല്‍പര്യമില്ലെങ്കില്‍ തുടരുന്നില്ലെന്നു കുംബ്ലെയും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പരിശീലകനായി കുംബ്ലെ വരുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോഹ്‌ലി.

ബി സി സി ഐയും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരും പ്രതിസന്ധിയിലായിട്ടുണ്ട്. നായകനും പരിശീലകനും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ബി സി സി ഐ നേരത്തെ ഇടപെട്ടിരുന്നെങ്കിലും കാര്യങ്ങള്‍ ശരിയാക്കാനായിട്ടില്ല. കുംബ്ലെയ്ക്ക് കീഴില്‍ ടീം നേട്ടം കൈവരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ഒറ്റയടിക്ക് ഒഴിവാക്കുകയും സാധ്യമല്ല. എന്നാല്‍ ടീമിനും നായകനും താല്‍പ്പര്യമില്ലാത്ത പരിശീലകനെ മുന്‍നിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആശങ്ക.

അതേസമയം തോല്‍വിക്ക് പിന്നാലെ കോഹ്‌ലിക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നായകന്റെ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായെന്നാണ് വിമര്‍ശനങ്ങള്‍. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയിലെ പരാജയം ഇന്ത്യന്‍ ടീമിന്റെ സുഗമമായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News