ജാമ്യമില്ല; കര്‍ണന്‍ ജയിലിലേക്ക്‌

കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണ്ണനെ ഉടന്‍ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റും. ജസ്റ്റിസ് കര്‍ണ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ മടിച്ച സുപ്രീംകോടതി വിപുലമായ ബെഞ്ചിനെ സമീപിക്കാനും നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് ആറ് മാസത്തെ തടവ് ശിക്ഷയാണ് ജസ്റ്റിസ് കര്‍ണ്ണന് എതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദിനും സുപ്രിംകോടതി രജിസ്ട്രാര്‍ക്കും കത്തയച്ചതോടെയാണ് കര്‍ണന്‍ വിവാദ നായകനായത്.

പിന്നീട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് കര്‍ണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കര്‍ണനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാനസിക നില പരിശോധിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി. അതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതോടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel