യോഗിയുടെ പൊലീസ് ഇങ്ങനെയാണ്; പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് എസ്‌ഐ

രാംപുര്‍: ബലാത്സംഗക്കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇരയായ യുവതി ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് സംഭവം.

രണ്ടുപേരാല്‍ പീഡിപ്പിക്കപ്പെട്ട മുപ്പത്തിയേഴുകാരിയായ യുവതി ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. പീഡിപ്പിച്ചവര്‍ തന്നെ പിന്തുടരുന്നുണ്ടെന്നും അവരെ അറസ്റ്റുചെയ്യണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണം.

പിന്നീട് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു എസ്‌ഐ ചോദിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്‌ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി എസ്‌ഐയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബന്ധുവിനെ സന്ദര്‍ശിച്ച് രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്ക് വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News