പ്രേതത്തെ പ്രീതിപ്പെടുത്താന്‍ മൂന്നു വയസുകാരിയുടെ ചെവി മുറിച്ചെടുത്തു; പിതാവ് അറസ്റ്റില്‍

ദില്ലി: പ്രേതത്തെ പ്രീതിപ്പെടുത്താന്‍ പിതാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കിഴക്കന്‍ ദില്ലയിലെ ഷഹ്ദാരയിലാണ് സംഭവം. സംഭവത്തില്‍ ദില്ലി സ്വദേശി അമൃത് ബഹദൂര്‍ (35) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രേതാത്മാവിന്റെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ മകളെ നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഇയാള്‍ മകളുടെ ചെവി മുറിച്ചടുത്തത്. കുഞ്ഞിന്റെയും മാതാവിന്റെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടിച്ചുമാറ്റിയത്. ചെവിമുറിച്ചെടുത്ത ശേഷം കുട്ടിയുടെ കഴുത്തും മുറിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഏറെ നേരം ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യയേയും വീട്ടുകാരേയും പൂട്ടിയിട്ടശേഷമാണ് ഇയാള്‍ കുട്ടിയുടെ ചെവിയറുത്തത്.

പ്രേതാത്മാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ കുഞ്ഞിന്റെ ചെവികള്‍ മുറിച്ചു നല്‍കിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ വേദനിപ്പിച്ചില്ലെങ്കില്‍ അവളെ നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രേതം പറഞ്ഞതായും ബഹദൂര്‍ വെളിപ്പെടുത്തി.

രണ്ടു മാസം മുമ്പ് മൂത്തമകള്‍ മരിച്ചതോടെ ഇയാളുടെ മാനസിക നിലയില്‍ മാറ്റങ്ങള്‍ വന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പിശാച് രണ്ടാമത്തെ കുട്ടിയേയും കൊണ്ടുപോകുമെന്ന് ഭയന്നാണ് ഇയാള്‍ ക്രൂരത നടപ്പാക്കിയത്.

സഹോദരന്റെ ഭാര്യയെയാണ് അമൃത് ബഹദൂര്‍ വിവാഹം കഴിച്ചിരുന്നത്. സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. സഹോദരന്റെ മക്കളും ഇവര്‍ക്കൊപ്പമാണ് താമസം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here