ശബരിമല കൊടിമരം കേടുവരുത്തിയ അഞ്ചു പേര്‍ കസ്റ്റഡിയില്‍; സംഘത്തിന്റെ ബാഗില്‍ നിന്ന് ദ്രാവകം കണ്ടെത്തി; ചോദ്യം ചെയ്യുന്നത് തുടരുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊടിമരം കേടുവരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കസ്റ്റഡിയില്‍. ആന്ധ്രാ വിജയവാഡ സ്വദേശികളെയാണ് പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് രാസദ്രാവകം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊടിമരത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. സംഘം കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കൊടിമരത്തിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

മെര്‍ക്കുറി ഉപയോഗിച്ചാണ് സംഘം കൊടിമരം നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഘം കൊടിമരം നശിപ്പിച്ചത്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. തന്ത്രി കണ്ഠരര് രാജീവാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം നിരവധി പ്രമുഖരും ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും മാറിയശേഷമാണ് സംഭവം.

പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഫെനിക്‌സ് എന്ന സ്ഥാപനം ആണ്. ഒമ്പത് കിലോയോളം സ്വര്‍ണം ഉപയോഗിച്ചാണ് കൊടിമരം നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News