ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിനിമാ താരം ഭാഗ്യലക്ഷ്മി, പൊതുപ്രവര്‍ത്തക ധന്യാമേരി എന്നിവരെ ചോദ്യം ചെയ്യണമെന്ന് പായ്ച്ചിറ നവാസ്. ഇക്കാര്യം ആവശ്യപ്പെട്ട് നവാസ് ഡിജിപിക്ക് പരാതി നല്‍കി.

പരാതിയില്‍ പറയുന്നത് ഇങ്ങനെ: സംഭവത്തിന് ശേഷം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത്, ‘പെണ്‍കുട്ടിയല്ല, ഇത് ചെയ്തത് ഞങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയതാണ്’ എന്നാണ്. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ധന്യാമേരി പറഞ്ഞത് ‘ഇതിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും എനിക്ക് വളരെ നന്നായി അറിയാമെന്നാണ്. കൂടാതെ സംഭവം നടന്നയുടനെ ഞാനും ഭാഗ്യലക്ഷിയും പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയെന്നും, ഞങ്ങളുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്നും, പെണ്‍കുട്ടിക്ക് ഞങ്ങള്‍ പണം നല്‍കിയെന്നുമാണ്.’

ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് നവാസിന്റെ ആവശ്യം. ഈ രണ്ട് ചാനല്‍ ചര്‍ച്ചയിലും പായ്ച്ചിറ നവാസും ഉണ്ടായിരുന്നു.

നേരത്തെ, ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നവാസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നാണ് നവാസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here