ജയിലില്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണു; മൊബൈല്‍ എത്തിച്ചത് ഷൂവില്‍ ഒളിപ്പിച്ച്

കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ജയിലില്‍ നിന്ന് വിളിച്ചിക്കുന്നതിന് പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു കൊടുത്തത് സഹതടവുകാരനായ വിഷ്ണുവാണെന്ന് പൊലീസ്. പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി. അവിടെ ഒളിപ്പിച്ചാണ് വിഷ്ണു ഫോണ്‍ ജയിലില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ അറസ്റ്റിലായ വിഷ്ണുവിനെയും സുനിയുടെ സഹതടവുകാരൻ സനൽ കുമാറിനെയും മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന വേളയിലാണ് പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽകുമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൾസർ സുനിയെ രണ്ടു പേരും സഹായിച്ചിരുന്നുവെന്ന് ഇരുവരെയും ചോദ്യം ചെയ്യവെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ 12 ന് ജാമ്യത്തിലിറങ്ങിയ വിഷ്ണു, ഷൂവിന്റെ സോൾ മുറിച്ച് അതിനകത്ത് മൊബൈൽ ഒളിപ്പിച്ച ശേഷം സുനിയെ കാണാനായി ജയിലിൽ പോയി. ജയിലിൽ വെച്ച് മൊബൈൽ , വിഷ്ണു സുനിക്ക് കൈമാറുകയും ചെയ്തു.ഈ മൊബൈൽ ഉപയോഗിച്ചാണ് സുനി ദിലീപിന്റെ മാനേജറെ വിളിച്ചതെന്നും വിഷ്ണു സമ്മതിക്കുകയായിരുന്നു. ദിലീപിന്റെ പരാതിയിൽ പ്രത്യേകം കേസെടുക്കാതെ ഗൂഢാലോചനയിൽ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന പോലീസ് കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കും.

നാദിർഷാ, ദിലീപിന്റെ ഡ്രൈവർ, മാനേജർ എന്നിവരെക്കൂടാതെ പിടിയിലായ പ്രതികൾ നൽകിയ സൂചനകൾ അനുസരിച്ച് സംശയമുള്ളവരിൽ നിന്നെല്ലാം  മൊഴിയെടുക്കും.

അതേസമയം, തേനിയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലുള്ള ദിലീപിന്റെ മൊഴി എപ്പോൾ രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം സൂചനകൾ പുറത്തു വിടുന്നില്ല. ഈ മാസം 29 ന് ദിലീപ് നാട്ടിൽ തിരിച്ചെത്തിയ ശേഷം മൊഴിയെടുക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here