സുനി ദിലീപിന്റെ മാനേജറെ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്തി; സിം എടുത്തത് വ്യാജവിലാസം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിലാസം നല്‍കിയാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നതെന്നും ഇത് വ്യാജമാണെന്നും പൊലീസ് അറിയിച്ചു. ഫോണ്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണെന്നും പൊലീസ് അറിയിച്ചു.

ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരനായ വിഷ്ണുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുനിക്ക് നല്‍കാനായി പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോണ്‍ ഒളിപ്പിച്ചു. പിന്നീട് ഈ ഷൂ ജയിലില്‍ എത്തിക്കുകയായിരുന്നെന്ന് വിഷ്ണു പൊലീസിന് മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 12ന് ജാമ്യത്തിലിറങ്ങിയ വിഷ്ണു, ഷൂവിന്റെ സോള്‍ മുറിച്ച് അതിനകത്ത് മൊബൈല്‍ ഒളിപ്പിച്ച ശേഷം സുനിയെ കാണാനായി ജയിലില്‍ പോയി. ജയിലില്‍ വച്ച് മൊബൈല്‍, വിഷ്ണു സുനിക്ക് കൈമാറുകയും ചെയ്തു. ഈ മൊബൈല്‍ ഉപയോഗിച്ചാണ് സുനി ദിലീപിന്റെ മാനേജറെ വിളിച്ചതെന്നും വിഷ്ണു സമ്മതിക്കുകയായിരുന്നു. ദിലീപിന്റെ പരാതിയില്‍ പ്രത്യേകം കേസെടുക്കാതെ ഗൂഢാലോചനയില്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന പോലീസ് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും.

നാദിര്‍ഷാ, ദിലീപിന്റെ ഡ്രൈവര്‍, മാനേജര്‍ എന്നിവരെക്കൂടാതെ പിടിയിലായ പ്രതികള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച് സംശയമുള്ളവരില്‍ നിന്നെല്ലാം മൊഴിയെടുക്കും.

അതേസമയം, തേനിയില്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലുള്ള ദിലീപിന്റെ മൊഴി എപ്പോള്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം സൂചനകള്‍ പുറത്തു വിടുന്നില്ല. ഈ മാസം 29ന് ദിലീപ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൊഴിയെടുക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News