കിരീടവും ചെങ്കോലുമില്ലാത്ത അമരന്‍, ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് വര്‍ഷം എട്ട്

കഥയുടെ തമ്പുരാന്റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് വര്‍ഷം എട്ട് കഴിയുന്നു. ഇല്ലായ്മകളില്‍ നിന്നും ജീവിത്തിെന്റ ആഴമേറിയ കാമനയുടെ പടവുകള്‍ ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് മുന്നേറിയ ലോഹിതദാസ് മലയാളിയെ ഏറെ ചിന്തിപ്പിച്ചിരുന്നു. നാട്ടിടവഴികളിലെ ചിരപരിചിത ജീവിതങ്ങളായിരുന്നു നാട്യങ്ങളില്ലാതെ ലോഹിതദാസ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിവച്ചത്. എന്നാല്‍ അവ അനുഭവിപ്പിച്ച വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് തീവ്രത ഏറെയായിരുന്നു. നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരികത തീക്ഷണതയില്‍ ലോഹി എഴുതിയപ്പോള്‍ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു.

എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്.

ആണ്‍ നിഴലില്‍ മറയ്ക്കപ്പെടുന്നവരായിരുന്നില്ല ലോഹിയുടെ നായികമാര്‍. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെകഥയുംകഥാപാത്രങ്ങളും. വാടകഗര്‍ഭപാത്രത്തെക്കുറിച്ച് മലയാളി കേട്ടുപരിചയിക്കുന്നതിനും വളരെ മുന്നേ അക്കഥയും പറഞ്ഞു ലോഹി ദശരഥത്തിലൂടെ.

വാര്‍പ്പുമാതൃകകളില്‍ സവര്‍ണനായകന്‍മാര്‍ അരങ്ങുവാഴുമ്പോള്‍ ജാതീയവും തൊഴില്‍പരവുമായ വ്യത്യസ്തത അനുഭവിപ്പിച്ചും ലോഹി വേറിട്ടുനിന്നു. ആശാരിയും മൂശാരിയും കൊല്ലനും അരയനും വേശ്യയും കൊലയാളിയുമെല്ലാം ലോഹിയുടെ തൂലികയിലൂടെ വെള്ളിത്തിരയിലെത്തി തലയുയര്‍ത്തിപ്പിടിച്ച് ജീവിതം പറഞ്ഞു. ഡ്രൈവര്‍മാരും കൂട്ടിക്കൊടുപ്പുകാരും കൊച്ചുകുട്ടികളും എല്ലാം ക്യാമറയ്ക്കുമുന്നില്‍ സാഹിത്യം പറഞ്ഞപ്പോള്‍ ലോഹിയുടെ കഥാപാത്രങ്ങളുടെ ചുണ്ടില്‍ നിന്ന് കേള്‍വിയിലേക്കെത്തിയത് അവരവരുടെ ജീവന്റെ വര്‍ത്തമാനമായിരുന്നു. പച്ചയായ പറച്ചിലുകള്‍. അതൊരിക്കലും അശ്ലീലമായിരുന്നില്ല.

പരാജയപ്പെട്ടവരായിരുന്നു ലോഹിയുടെ നായകരില്‍ ഏറെയും. ജീവിതത്തിലെന്നപോലെ. സ്വന്തമായ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളോട് ഒരിക്കല്‍പോലും ലോഹ്യം കൂടിയതുമില്ല മലയാളികളുടെ ഈ പ്രിയചലച്ചിത്രകാരന്‍. ഒരുവരി സംഭാഷണം മാത്രമേയുള്ളൂവെങ്കിലും കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍വചിക്കപ്പെട്ട തനത് ഇടമുണ്ടായിരുന്നു.

വാക്കുകള്‍ ചേക്കേറുന്നിടം നമുക്ക് അറിയാമായിരുന്നെങ്കില്‍ ലോഹി പറയാതെ ബാക്കി വെച്ച കഥകള്‍ തേടി നമുക്ക് അവിടേയ്ക്ക് സഞ്ചരിക്കാമായിരുന്നു. പറഞ്ഞു തീരാത്ത കഥകളും എടുത്ത് തീരാത്ത ഷോട്ടുകളുമായി ഒരു രണ്ടാം ജന്‍മത്തിനായി ലോഹിയുടെ ആത്മാവ് തുടിക്കുന്നുണ്ടാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News