സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചത് നാലു വര്‍ഷം മുന്‍പ്; വീഡിയോയില്‍ നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വേണമെന്ന് നിര്‍ദേശം; കേസില്‍ വഴിതിരിവായി പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നടിയെ ഭീഷണിപ്പെടുത്തി നഗ്നത പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍. നാലു വര്‍ഷം മുന്‍പാണ് ക്വട്ടേഷന്‍ ലഭിച്ചതെന്നും സുനി പൊലീസിനോട് വെളിപ്പെടുത്തി. പദ്ധതി വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുണ്ടാകുമെന്നും സുനി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുന്നു തവണയും പാളിപ്പോവുകയായിരുന്നെന്ന് സുനി പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വേണമെന്ന് വ്യക്തമായ നിര്‍ദേശമുണ്ടായിരുന്നെന്നും സുനി വെളിപ്പെടുത്തി.

ഈ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് സുനി ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തത്. സിനിമാ സെറ്റില്‍ അമിത വിധേയത്വം കാണിച്ചു നടിയോട് അടുക്കാനും ശ്രമിച്ചെന്നും മൊഴി നല്‍കി. ഇതിനിടെ നടി അന്യഭാഷാ സിനിമകളില്‍ അവസരം വന്നതോടെ സുനി ശ്രമം ഉപേക്ഷിച്ചു.

മാസങ്ങള്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ നടി എത്തിയതോടെ, ക്വട്ടേഷന്‍ നല്‍കിയ വ്യക്തി വീണ്ടും സുനിയെ ഇതിനായി നിയോഗിക്കുകയായിരുന്നു. അങ്ങനെയാണ് ഫെബ്രുവരി 17ന് അങ്കമാലിക്ക് സമീപത്ത് വച്ച് കൃത്യം നിര്‍വ്വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here