ഇന്ത്യന്‍ പരിശീലകനായി തുടരാന്‍ ദ്രാവിഡ് ഐ പി എല്‍ വിട്ടു; നഷ്ടം നാല് കോടി രൂപ

ക്രിക്കറ്റില്‍ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ദ്രാവിഡ് ഡല്‍ഹി ഡെയര്‍ ഡെവില്‍സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞത്. ഐ.പി.എല്‍ വിട്ട് ഇന്ത്യന്‍ യുവനിരയുടെ പരിശീലകനായി തുടരാമെന്നേറ്റ ദ്രാവിഡിന് ഇനി പ്രതിവര്‍ഷം അഞ്ചുകോടി രൂപയാണ് പ്രതിഫലം ലഭിക്കുക.

ബി.സി.സി.ഐയുമായി രണ്ടു വര്‍ഷത്തേക്കാണ് ദ്രാവിഡ് കരാറൊപ്പിട്ടത്. നേരത്തെ പത്ത് മാസത്തെ പ്രതിഫലമായി ദ്രാവിഡിന് ബി.സി.സി.ഐ നല്‍കിയത് നാല് കോടി രൂപയായിരുന്നു. രണ്ട് മാസം നീളുന്ന ഐ പി എല്‍ കാലയളവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മെന്ററായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡിന് നാല് കോടി രൂപയായിരുന്നു പ്രതിഫലം. ഈ തുകയാണ് ദ്രാവിഡിന് നഷ്ടമാവുക. മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന്റെയും മെന്ററായിരുന്നു ദ്രാവിഡ്.

ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി 10 മാസം ജോലി ചെയ്യുന്ന ദ്രാവിഡ് തുടര്‍ന്നുള്ള രണ്ട് മാസം ഐ പി എല്‍ ടീമിന്റെ മെന്ററാകുന്നത് ഭിന്ന താല്‍പര്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റീവ് സമിതിയിലെ അംഗമായിരുന്ന ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിമര്‍ശിച്ചിരുന്നു. ബി സി സി ഐയില്‍ സൂപ്പര്‍ താര സിന്‍ഡ്രോമാണെന്നും ദ്രാവിഡും സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയുടെ തലവനായിരിക്കുകയും, അതേസമയം തന്നെ ബിസിസിഐയുടെ കമന്റേറ്റര്‍ പദവി വഹിക്കുകയും ചെയ്യുന്ന സുനില്‍ ഗാവസ്‌കറും ഏതെങ്കിലും ഒരു പദവി ഒഴിയണമെന്നും രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ എ ടീം , ഇന്ത്യ അണ്ടര്‍-19 ടീം എന്നിവയുടെ പരിശീലകനായിരുന്നപ്പോള്‍ ദ്രാവിഡിന് ലഭിച്ചിരുന്നത് ആകെ എട്ടു കോടി രൂപയായിരുന്നു. ബി സി സി ഐയുടെ പുതിയ കരാര്‍ പ്രകാരം ദ്രാവിഡിന് ഐ പി എല്ലിന്റെ ഭാഗമാകാന്‍ കഴിയില്ല. ഒപ്പം കമന്ററിയുമായി ബന്ധപ്പെട്ട മേഖലയിലും പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ടു തന്നെ ദ്രാവിഡിന്റെ പ്രതിഫലം എട്ട് കോടിയില്‍ നിന്ന് അഞ്ച് കോടിയായി കുറയും.

ജൂലായ് 2015ലാണ് 44കാരനായ ദ്രാവിഡ് ഇന്ത്യന്‍ യുവനിരയുടെ പരിശീലകനാകുന്നത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കിയ ദ്രാവിഡ് അണ്ടര്‍-19 ടീമിനെ കഴിഞ്ഞ ലോകകപ്പില്‍ റണ്ണേഴ്‌സപ്പാക്കുകയും ചെയ്തിരുന്നു. ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ എ ടീം ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here