കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. തൃശ്ശൂരിലെ പ്രമുഖ ക്ലബ്ബായ കിണറ്റിങ്ങല്‍ ടെന്നിസ് ക്ലബ്ബായിരുന്നു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍.
ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പൊലീസ് കണ്ടെടുക്കുന്നത്. 2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്.
ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. നടി ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നുവെന്ന് ക്ലബ്ബിന്റെ മാനേജര്‍ സുധാകരന്‍ പറഞ്ഞു.
ചിത്രങ്ങൾ ലഭിച്ചതോടെ ക്ലബ് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ലിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഷൂട്ടിംഗ് സമയത്ത് ആരെല്ലാം ദിലീപിനെ കാണാനെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ദിലീപും സുനിയും നേരത്തെ എപ്പോഴെങ്കിലും ക്ലബ്ലിൽ വന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, കേസിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ബെഹ്‌റ എഡിജിപി ബി.സന്ധ്യയോടും ഐ.ജിയോടും നിർദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here