ധീരോദാത്തം; ഈ പോരാട്ടജീവിതം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് സ. പി കെ ചന്ദ്രാനന്ദന്‍. പി കെ സി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം പിന്നിടുന്നു. കേരളത്തിന്റെ പോരാട്ടചരിത്രത്തില്‍ ഇടിമുഴക്കമായ പുന്നപ്ര- വയലാര്‍ സമരത്തില്‍ പൊലീസുമായി മുഖാമുഖം ഏറ്റുമുട്ടിയ വളന്റിയര്‍മാരുടെ സംഘത്തെ നയിച്ചവരില്‍ പ്രധാനിയായിരുന്നു സഖാവ്. ഇക്കാലത്ത് സ്വായത്തമാക്കിയ പാര്‍ടി അച്ചടക്കവും കമ്യൂണിസ്റ്റ് ബോധവും ത്യാഗചിന്തയും ജീവിതാവസാനംവരെ പി കെ സി കാത്തുസൂക്ഷിച്ചു.

1941ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ പി കെ സി ’54ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. പാര്‍ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. പാര്‍ടിക്കകത്തെ ഇടത്- വലത് വ്യതിയാനങ്ങള്‍ക്കെതിരെ നടത്തിയ നിരന്തരപോരാട്ടം പി കെ സിയെ ശ്രദ്ധേയനാക്കി. വര്‍ഗകാഴ്ചപ്പാടിലൂടെ പാര്‍ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ സംഭാവനയാണ് പി കെ സി നല്‍കിയത്. ആശയപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരുവിധത്തിലുള്ള ചാഞ്ചല്യവും ബാധിക്കാത്ത ഉത്തമനായ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റായിരുന്നു ജീവിതാന്ത്യംവരെ പി കെ സി.

പുന്നപ്ര-വയലാര്‍ സമരത്തിനുശേഷം കോഴിക്കോട്ടെത്തിയ പി കെ സി പിന്നീട് പാര്‍ടി നിര്‍ദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഭാസ്കരന്‍നായര്‍ എന്ന പേരിലായിരുന്നു ഒളിവുജീവിതം. ’57ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദന്‍ എന്ന പേരില്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ’64ല്‍ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിലടച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവര്‍ഷത്തോളം ജയിലില്‍. നീണ്ട ഒളിവുജീവിതവും ജയില്‍വാസവുമെല്ലാം പി കെ സിയിലെ കമ്യൂണിസ്റ്റിനെ കൂടുതല്‍ കരുത്തനാക്കി.

വര്‍ഗ-ബഹുജനസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു പി കെ സിയുടേത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരുമായി ഉയര്‍ന്നുവന്ന നിരവധിപേരെ പാര്‍ടിയില്‍ അണിനിരത്തുന്നതില്‍ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്. പാര്‍ടിപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമായി വലിയ അടുപ്പവും വാത്സല്യവും പി കെ സിക്കുണ്ടായിരുന്നു. പാര്‍ടിക്കായി നീക്കിവച്ച സഖാവിന്റെ ജീവിതം അനുഭവങ്ങളുടെ അക്ഷയഖനിയാണ്. പുതുതലമുറയ്ക്കാകട്ടെ, ഏറെ പഠിക്കാനുള്ള ചരിത്രപുസ്തകവും.

കേരളത്തിലെ പല കമ്യൂണിസ്റ്റ് നേതാക്കളെയുംപോലെ നവോത്ഥാനപ്രസ്ഥാനത്തിലൂടെയാണ് പി കെ സി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ എത്തുന്നത്. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്ത് കടന്നുവന്നു. പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിയത്. 1946 ഒക്ടോബര്‍ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കി നടന്ന പോരാട്ടത്തിന് നേതൃത്വം നല്‍കിയത് പി കെ സിയായിരുന്നു. 22-ാംവയസ്സില്‍ വാരിക്കുന്തമേന്തി ദിവാന്റെ സേനയ്ക്കെതിരായുള്ള ധീരോദാത്ത പോരാട്ടം സഖാവ് ഏറ്റെടുത്തു. പൊലീസ് കാഞ്ചി വലിച്ചത് അല്‍പ്പം വൈകിയതുകൊണ്ടുമാത്രമാണ് പി കെ സിയുടെ ജീവന്‍ രക്ഷപ്പെട്ടത്. പോരാട്ടങ്ങളുടെ നിരവധി വഴികളിലൂടെ സഖാവ് സഞ്ചരിച്ചു. അക്കാലത്ത് ആര്‍ജിച്ച ജീവിതശൈലിയുടെ സ്വാധീനം അന്ത്യംവരെ സഖാവ് കാത്തുസൂക്ഷിച്ചു.

പൊതുപ്രവര്‍ത്തനത്തിലെ വിശുദ്ധിക്ക് മാതൃകയായി, അദ്ദേഹം വഹിച്ച ഓരോ സ്ഥാനവും മാറി. അമ്പലപ്പുഴയെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയ അദ്ദേഹം, നല്ല പാര്‍ലമെന്റേറിയനായിരുന്നു. ജനകീയപ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പി കെ സി മുന്നണിയില്‍തന്നെ ഉണ്ടായി. ദേശാഭിമാനിയുടെ പ്രചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ പതിപ്പുകള്‍ ആരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. 1989 ജനുവരി നാലിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ചപ്പോള്‍ വര്‍ഷങ്ങളോളം സാരഥിയായും പ്രവര്‍ത്തിച്ചു. രാവിലെ ആരംഭിക്കുന്ന പത്രത്തിന്റെ ജോലിതൊട്ട് അവസാന എഡിഷന്‍ അടിച്ചുതീരുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രതയോടെ നേതൃത്വം നല്‍കാന്‍ പി കെ സി ഉണ്ടായിരുന്നു. ചിന്ത പബ്ളിഷേഴ്സിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ആ സ്ഥാനത്തുനിന്ന് അദ്ദേഹം നേടിയെടുത്ത ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡുതന്നെ ഉണ്ടായി എന്നത്. എത്തുന്ന ഏത് മേഖലയിലും തന്റെ അര്‍പ്പണംകൊണ്ടും സ്നേഹസവിശേഷമായ ഇടപെടല്‍കൊണ്ടും ആദരവ് പിടിച്ചുപറ്റി. അതേസമയം, വര്‍ഗതാല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെ മുന്നോട്ടുപോകുന്നതിലും ജാഗ്രത കാണിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരുവര്‍ഷക്കാലത്തെ മെച്ചപ്പെട്ട ഭരണം കാഴ്ചവച്ച വേളയിലാണ് ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പി കെ സിയുടെ ഓര്‍മ പുതുക്കുന്നത്.  പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഭരണ, ക്ഷേമ നടപടികള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്നു. സര്‍ക്കാരിന് ജനപിന്തുണ വര്‍ധിക്കുന്നുവെന്നതിന് തെളിവാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുകളില്‍  എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത്. കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ സര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നിരന്തരമായി ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും ജനപിന്തുണ ലഭിക്കുന്നില്ല.  കോര്‍പറേറ്റ് അനുകൂലനയങ്ങളിലൂടെ ജനജീവിതത്തെ കൂടുതല്‍ പാപ്പരാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം ഉയരുകയുമാണ്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിഷവിത്തുകള്‍ മുളപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ സര്‍ക്കാരും ജനങ്ങളും തുറന്നെതിര്‍ക്കുന്ന ആവേശകരമായ കാഴ്ചയാണ് കണ്‍മുന്നിലുള്ളത്. അസഹിഷ്ണുതയ്ക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെയുള്ള നിരന്തരപോരാട്ടങ്ങള്‍ക്ക് പി കെ സിയുടെ പ്രോജ്വലസ്മരണ നമുക്ക് കരുത്തേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here