ഡ്രൈവറില്‍ നിന്നും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി വളര്‍ന്ന അപ്പുണ്ണി; ദുരുഹതകളവസാനിക്കാത്ത വളര്‍ച്ച

കൊച്ചി: ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് അപ്പുണ്ണിയെന്ന് ഇന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ അപ്പുണ്ണിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് പിന്നില്‍ ദുരുഹതയുടെ ഒരു കാലവും ഉണ്ടായിരുന്നു. ഡ്രൈവറില്‍ നിന്നും മാനേജറായാണ് ജനപ്രീയ നായകനെന്ന് സ്വയം അവകാശപ്പെടുന്ന ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അപ്പുണ്ണി വളര്‍ന്നത്.

ദിലീപിന്റെ ഡ്രൈവറായെത്തിയതാണ് സുനില്‍ രാജ് എ എസ്. എന്നാല്‍ പിന്നീട് സ്‌നേഹപൂര്‍വ്വം അപ്പുണ്ണിയെന്ന് ഏവരും വിളിക്കുന്ന നിലയിലേക്കാണ് സുനില്‍ വളര്‍ന്നത്. ദിലീപിന് അപ്പുണ്ണിയിലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു ഡ്രൈവറില്‍ നിന്നും മാനേജര്‍ പദവിലേക്കുള്ള വളര്‍ച്ച.

ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന്റെ മാനേജറെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളുടെ പിന്നാലെയാണ് അപ്പുണ്ണി മുഖ്യധാരയിലേക്കെത്തുന്നത്. അവിടെ നിന്നാണ് അപ്പുണ്ണി കേസിലെ നിര്‍ണായക കണ്ണിയായി മാറുന്നതും. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പോലീസിന് കൈമാറിയത് അപ്പുണ്ണിയാണ്.

എന്തുകൊണ്ടാണ് അപ്പുണ്ണി ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് കൈമാറിയതെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത ഭാഗത്ത് എന്താണുള്ളത്. ഇക്കാര്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകവുമാണ്. ഇത് ദിലീപിന്റെ കൂടി അറിവോടെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

അപ്പുണ്ണി ഒരു നിഴല്‍ പോലെ ദിലീപിനൊപ്പം കൂടിയിട്ട് വര്‍ഷങ്ങളായി. അപ്പുണ്ണിയുടെ ചേട്ടനായിരുന്നു ദിലീപിന്റെ ആദ്യ ഡ്രൈവര്‍. ചേട്ടന്റെ വിവാഹ ശേഷമാണ് സുനില്‍ രാജ് ദിലീപിന്റെ വളയം പിടിക്കാനെത്തിയത്. വളരെ വേഗം ദിലീപിന്റെ ഇഷ്ടം പിടിച്ചു പറ്റിയ അപ്പുണ്ണി ഡ്രൈവറില്‍ നിന്നും പൊടുന്നനെ മാനേജരായി മാറി. ഒരു കുടുംബാംഗത്തേപ്പോലെ ദിലീപിന്റെ വിശ്വാസം പിടിച്ചു പറ്റിയ വ്യക്തിയാണ് അപ്പുണ്ണി.

ഇന്ന് ദിലീപിന്റെ ഓരോ നീക്കങ്ങളും അപ്പുണ്ണിയുടെ കൂടി അറിവോടെയാണുണ്ടാകുന്നതെന്ന് ഏവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ അപ്പുണ്ണി വെളിച്ചത്തേക്കെത്തുന്നത് കേസില്‍ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News