ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയിലേക്ക്; മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ഹൈക്കോടതിയെ സമീപിക്കുന്നു. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് വേണ്ടിയാണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ഇരുവരും ആരാഞ്ഞു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരുമായി ഇരുവരും ചര്‍ച്ച നടത്തി.

അതേസമയം, മൊഴികളിലെ വൈരുദ്ധ്യം കാരണം രണ്ടു പേരെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ ഫോണില്‍ വിളിച്ചെന്ന് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ഇതിനിടെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സുനിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കുന്നത്. അഡ്വ. ബിഎ ആളൂര്‍ സുനിക്ക് വേണ്ടി ഹാജരാകും.

എന്നാല്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടാണ് സുനി തന്റെ അഭിഭാഷകനായ അഡ്വ. ബിഎ ആളൂരിനെ അറിയിച്ചത്. ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്ക് ഭയമുള്ളതിനാലാണ് ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന നിലപാട് സുനി സ്വീകരിച്ചതെന്ന് ആളൂര്‍ പറഞ്ഞു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീരസ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു. പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel