പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി; സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി; അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് എഡിജിപി സന്ധ്യ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി. ജൂലൈ 18 വരെയാണ് റിമാന്‍ഡ് നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിക്കെ സുനിയെയും ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. അഭിഭാഷകനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്. തുടര്‍ന്ന് സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ടെനിയും പുതിയ അഭിഭാഷകന്‍ ആളൂരും തമ്മില്‍ തര്‍ക്കവുമുണ്ടായി.

സുരക്ഷാ കാരണങ്ങള്‍ കൊണ്ട് തനിക്ക് ജാമ്യം വേണ്ടെന്ന് സുനിയും കോടതിയെ അറിയിച്ചിരുന്നു. കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി മാധ്യമങ്ങളോട് കോടതിയിലേക്ക് കയറുംമുന്‍പ് പറഞ്ഞിരുന്നു.

തനിക്ക് ജയിലില്‍ വച്ച് പൊലീസിന്റെ മര്‍ദനമേറ്റെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍ സുനി തന്നോട് ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. സുനിയുടെ ദേഹത്ത് പരിക്കേറ്റ തെളിവുകള്‍ ശരീരത്ത് കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം, അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഗൂഢാലോചന സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും എഡിജിപി സന്ധ്യയും പറഞ്ഞു. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സന്ധ്യ വ്യക്തമാക്കി.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ തെളിവുകള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചിരുന്നു.

പിടിയിലായ ശേഷം പള്‍സര്‍ സുനിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. വസ്ത്രത്തിലെ ശരീരസ്രവവും സുനിയുടെ രക്തവും തമ്മില്‍ ക്രോസ്മാച്ച് ചെയ്തതോടെ കേസില്‍ പള്‍സര്‍ സുനി ശിക്ഷിക്കുമെന്ന് ഉറപ്പായതായി നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News