മുഹമ്മദ് നബിയെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്; ബംഗാളില്‍ കലാപം കത്തുന്നു; സംഘപരിവാര്‍ ശ്രമം വിജയിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: മതവിദ്വേഷമടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വന്‍ സംഘര്‍ഷം. 17കാരനായ വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് കലാപത്തിന് തുടക്കമിട്ടത്.

ബിജെപിയും സംഘപരിവാറും ചേര്‍ന്ന് സംസ്ഥാനത്ത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. സംഘര്‍ഷത്തിന് കാരണം ബിജെപിയാണെന്നും ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബിജെപിയുടെ ബ്ലോക് തല നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ഗവര്‍ണര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും മമത വ്യക്തമാക്കി. ഇത്തരത്തില്‍ കലാപമുണ്ടാക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചെന്നും അവര്‍ പറഞ്ഞു. ബിജെപി പ്രകോപനമുണ്ടാക്കുമെന്നും ആ കെണിയില്‍ ജനങ്ങള്‍ വീഴരുതെന്നും മമത അഭ്യര്‍ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കാലാപം രൂക്ഷമായി തുടരുകയാണ്. കലിപൂണ്ട ആള്‍ക്കൂട്ടം കടകള്‍ക്കും വീടുകള്‍ക്കും തീ വെച്ചു. ആറ് പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. വിദ്വേഷ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ ബിഎസ്എഫിന്റെ 400 ട്രൂപ്പുകള്‍ ബംഗാളിലെത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News