ചോദ്യംചെയ്യലിന് ശേഷം ദിലീപിന്റെ സഹോദരനെയും വിട്ടയച്ചു; അനൂപ് മടങ്ങിയത് മാധ്യമങ്ങളോട് പ്രതികരിക്കാതെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് വിട്ടയച്ചു. അഞ്ചു മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് അനൂപിനെ വിട്ടയച്ചത്. ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും അനൂപ് തയ്യാറായില്ല.

സുനിയുമായി അനൂപിന് ഏതെങ്കിലും ബന്ധമുണ്ടോ, ദിലീപിന്റേയും അനൂപിന്റേയും സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് സൂചന. സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപിനെ ചോദ്യം ചെയ്തത്.

ആലുവ പൊലീസ് ക്ലബില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് അനൂപിനെയും വിളിപ്പിച്ചത്.

സുനിക്കൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചായിരുന്നു അന്വേഷണസംഘം ധര്‍മ്മജനെ ചോദ്യം ചെയ്തത്. സുനിയെ തനിക്ക് അറിയില്ലെന്നും ഒരുപാടുപേര്‍ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് താരം നല്‍കിയ മൊഴി. പള്‍സര്‍ സുനിയുമായി ഫോട്ടോ എടുത്ത ബന്ധം മാത്രമാണുള്ളതെന്നും ധര്‍മജന്‍ വ്യക്തമാക്കി.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകള്‍ ഒരിക്കല്‍ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധര്‍മ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന.

ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ധര്‍മ്മജന്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ച പാപ്പി അപ്പച്ച നിര്‍മ്മിച്ചതും അനൂപായിരുന്നു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ പ്രധാനവേഷം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News