ദിലീപും കാവ്യയും ശത്രുസംഹാര പൂജ നടത്തി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവാദങ്ങള്‍ക്കിടെ നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും ശത്രുസംഹാര പൂജ നടത്തിയതായി റിപ്പോര്‍ട്ട്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തിയാണ് ഇരുവരും പ്രാര്‍ത്ഥനയും പൂജയും നടത്തിയത്.

ഇന്നലെ പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിന് പുറത്തിറങ്ങി മറ്റൊരു കാറിലാണ് ഇരുവരും മടങ്ങിയത്.

കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. കഴിഞ്ഞദിവസം കാവ്യയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here