രജനീകാന്തിന് അമേരിക്കയില്‍ ചൂതുകളിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; അനാരോഗ്യം തമിഴ്‌നാട് വിടാനുള്ള മറ; സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം

ബ്രഹ്മാണ്ഡ ചിത്രം കാലാ കരികാലയുടെ രണ്ടാം ഷെഡ്യൂള്‍ നിര്‍ത്തിവെച്ചും രാഷ്ട്രീയ പ്രവേശന അഭ്യൂഹത്തിന് അവധി നല്‍കിയും കഴിഞ്ഞ വ്യാഴാഴ്ചയാണ് രജനീകാന്ത് അമേരിക്കയിലേക്ക് യാത്ര പോയത്. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി പോയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ആരോഗ്യ സംരക്ഷണത്തിനായല്ല തലൈവര്‍ യു എസിലേക്ക് പറന്നതെന്ന് ബി ജെ പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. രജനിയുടെ അമേരിക്കന്‍ യാത്ര ചൂതികളിക്കാനാണെന്ന് സ്വാമി ആരോപിക്കുന്നു. കാസിനോയില്‍ രജനി ചൂതുകളിക്കുന്നതിന്റെ ചിത്രം സഹിതമാണ് സ്വാമിയുടെ ട്വിറ്റര്‍ പോസ്റ്റ്. രജനിയുടെ സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തണമെന്നും സ്വാമി ആവശ്യപ്പെടുന്നു.

രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായിരിക്കെ തമിഴ്‌നാട്ടില്‍ നിന്നുള്ള ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി രജനിക്കെതിരെ കുടത്ത ആക്രമണമാണ് നടത്തുന്നത്. തമിഴകത്തെ ബി ജെ പിയുടെ നേതൃത്വം രജനി ഏറ്റെടുക്കുമെന്നോ ബിജെ പിയുടെ സഹകരണത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നോ ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് രജനിക്കെതിരെ സ്വാമിയുടെ കടുത്ത ആരോപണങ്ങള്‍. രജനി യഥാര്‍ത്ഥ തമിഴനല്ലെന്ന് മുമ്പ് സ്വാമി ആരോപിച്ചിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശം ദുരന്തമാകുമെന്നും സ്വാമി പ്രവചിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള തമിഴകത്തെ പുതുതലമുറയ്ക്ക് രജനിയെപ്പോലെ ഒരാള്‍ യോജിച്ചതല്ലെന്നും സ്വാമി പറഞ്ഞിരുന്നു.

ജയലളിതയ്ക്ക് ശേഷമുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ 67 വയസുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശനം ആശങ്കയോടെയാണ് ദ്രാവിഡ പാര്‍ട്ടികള്‍ കാണുന്നത്. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ആരാധകരുമായി രജനി കൂടിക്കാഴ്ചകളും ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു.

സിനിമാ രംഗത്താകട്ടെ തലൈവരുടെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ആരാധകര്‍ ദിവസങ്ങള്‍ നീളുന്ന പൂജകളും പ്രാര്‍ത്ഥനകളുമായി കാത്തിരിപ്പിലാണ്. കബാലിയുടെ റിലീസ് സമയത്തും രജനി ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. അന്ന് തലൈവരുടെ ആരോഗ്യത്തിനായി ആരാധകര്‍ ദിവസങ്ങള്‍ നീണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. അതേ ആശങ്കയാണ് സിനിമാ രംഗത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News