പന്തളത്ത് മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളിയ മകന്‍ പിടിയില്‍

പന്തളം: അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകന്‍ മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപയോഗശൂന്യമായ കിണറില്‍ മണ്ണിട്ടു മൂടി. കാഞ്ഞിരവിളയില്‍ ജോണ്‍ ലീലാമ്മ ദമ്പതികളെയാണ് മകന്‍ മാത്യൂസ് ജോണ്‍ കൊലപ്പെടുത്തിയത്. മാത്യൂസ് ജോണ്‍ പന്തളം പൊലീസില്‍ കീഴടങ്ങി.

പന്തളത്ത് കാഞ്ഞിരവിളയില്‍ ജോണ്‍ ലീലാമ്മ ദമ്പതികളെ കഴിഞ്ഞ കുറെ ദിവസമായി കാണാനില്ലായിരുന്നു. നാട്ടുകാര്‍ ചോദിച്ചപ്പോഴെല്ലാം ഇവര്‍ ധ്യാനത്തിന് പോയിരുന്നെന്നായിരുന്നു മകന്‍ മാത്യൂസ് ജോണ്‍ എന്ന മാജോ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തിയ ജോലിക്കാര്‍, കിണറില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ചോദിച്ചപ്പോള്‍ പട്ടിയെ തല്ലിക്കൊന്നിട്ടതാണെന്നായിരുന്നു മാജേയുടെ മറുപടി.

നാട്ടുകാര്‍ക്ക് സംശയമുണ്ടെന്ന് മനസ്സിലാക്കിയ മാജോ കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ കിണര്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് നാട്ടുകാര്‍ മാജോയുടെ അടുത്ത് വീണ്ടും വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു വന്നു. നാട്ടുകാര്‍ക്ക് സംശയം വര്‍ധിച്ചു എന്നു മനസ്സിലാക്കിയ മാജോ ഇന്നലെ വീട്ടില്‍ നിന്നും പോവുകയും ഇന്ന് രാവിലെ പന്തളം പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങളെല്ലാം വിശദമാക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറ്റിലെ മണ്ണു നീക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുടെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here