അവര്‍ക്കു വേണ്ടത് എന്റെ അഭിനയമല്ല; സ്ത്രീകള്‍ അവര്‍ക്ക് വെറും ഉപഭോഗവസ്തുക്കള്‍; നടി അവന്തികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചിത്രീകരണത്തിനിടെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കന്നഡ നടി അവന്തിക ഷെട്ടി നിര്‍മാതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്.

‘രാജു കന്നഡ മീഡിയം’ എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മാതാവ് കെ.സുരേഷിനെതിരെയാണ് അവന്തിക ഷെട്ടി ഫേസ്ബുക്കിലുടെ ആരോപണം ഉന്നയിച്ചത്. അവന്തികയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സുരേഷ് കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് അവന്തികയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ രംഗിതരംഗയിലെ നായികയാണ് അവന്തിക.

നിര്‍മാതാവില്‍ നിന്ന് വളരെ മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് വെളിപ്പെടുത്തിയ അവന്തിക സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതരോ എന്ന് കത്തില്‍ ചോദിക്കുന്നുമുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കും ഇനി തന്റെ അനുഭവം ഉണ്ടാകരുതെന്നും അവര്‍ പറയുന്നു. സത്യത്തില്‍ സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതരാണോ? അവന്തികയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.

ദേഷ്യം കൊണ്ടല്ല, അങ്ങേയറ്റത്തെ നിരാശ കൊണ്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന സിനിമാലോകത്തെ ചില പുരുഷന്മാരുടെ കാഴ്ചപ്പാടിന്റെ ഇരയാണ് ഞാനും. ഒരുപാട് നല്ല സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. എന്നാല്‍, നിര്‍മ്മാതാവ്‌കെ.സുരേഷിന്റെ അടുത്ത് അതായിരുന്നില്ല അവസ്ഥ. ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവമാണത്. അതിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല.

സംവിധായകനും നിര്‍മാതാവിനും വേണ്ടിയിരുന്നത് എന്റെ അഭിനയമായിരുന്നില്ല വേറെ ചിലതായിരുന്നു. തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങളായിരുന്നു എന്നാല്‍, ഞാന്‍ അതെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയാണ് ഉണ്ടായത്. ഞാന്‍ നന്നായി റിഹേഴ്‌സല്‍ എടുക്കുകയും ഡയലോഗുകള്‍ പഠിക്കുകയും ചെയ്തു. സ്വയം മേക്കപ്പിടുകയായിരുന്നു. ഇതേസമയം മറ്റൊരു ചിത്രം കൂടി ചെയ്യുന്നതിനാല്‍ ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എന്നിട്ടും എല്ലാ ദിവസവും പ്രശ്‌നങ്ങളായിരുന്നു. സിനിമ ഏതാണ്ട് മുക്കാല്‍ ഭാഗം ഞാന്‍ പൂര്‍ത്തിയാക്കി. ഇനി ബാങ്കോക്കിലെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയ്ക്കാണ് ഒട്ടും മര്യാദയില്ലാതെ എന്നോട് മുംബൈയിലേയ്ക്ക് തിരിച്ചുപോകാന്‍ പറഞ്ഞത്. എന്റെ അഭിനയം ശരാശരിയിലും താഴെയാണെന്നായിരുന്നു അതിന് പറഞ്ഞ ന്യായം. അവര്‍ക്ക് എന്നെ വേണ്ടിയിരുന്നതും കാമറയ്ക്ക് മുന്നിലായിരുന്നില്ല പിന്നിലായിരുന്നു ! എനിക്ക് നല്‍കിയ ഒരു ചെക്ക് കാശില്ലാതെ മടങ്ങിയതിനെ ഞാന്‍ ചോദ്യം ചെയ്തു പ്രതിരോധിച്ചതിന്റെ പിറ്റേ ദിവസമാണ് ഇങ്ങനെ സംഭവിച്ചത്.

ഇപ്പോഴും പ്രതിഫലത്തിന്റെ പകുതിയിലേറെ എനിക്ക് തരാനുണ്ട്. മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബിംഗ് നടത്തി അവര്‍ ചിത്രം പുറത്തിറക്കുമെന്ന് എനിക്കറിയാം. എന്നാല്‍, ഇത് ഞാനുമായുണ്ടാക്കിയ കരാറിന് എതിരാണ്. അതുകൊണ്ട് കോടതിയെ സമീപിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. കര്‍ണാടക ഫിലിം ചേംബറിന് ഇക്കാര്യങ്ങള്‍ കാണിച്ച് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

നിര്‍മാതാവിനെ പൊതുജനമധ്യത്തിലേയ്ക്ക് വലിച്ചിഴച്ച് നാറ്റിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല. അദ്ദേഹം എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിലൂടെ ഇനി മറ്റൊരു പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവരരുത്അവന്തിക കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel