കൊച്ചി: ജയിലിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി സുനി. ചോദ്യം ചെയ്യല്‍ തുടരുന്നു. അതിനിടെ സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന അപേക്ഷയുമായി അഡ്വ. ആളൂര്‍ രംഗത്ത്. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ജയിലിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനാണ് പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ തന്നെ ചോദ്യം ചെയ്തത് നടി ആക്രമിക്കപ്പെട്ട കേസിലാണെന്നും തന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഏറെ അനുഭവിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയ സുനി മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ വിളിക്കണമെന്നും ആവശ്യപ്പെട്ടു.
നാദിര്‍ഷയേയും അപ്പുണ്ണിയേയും ഫോണ്‍ വിളിച്ചുവെന്ന് സുനി സമ്മതിച്ചു. സുനിയുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചെങ്കിലും പള്‍സര്‍ സുനി ദിലീപിനെ നേരിട്ട് വിളിച്ചിട്ടില്ല. പള്‍സര്‍ സുനി വിളിച്ച നമ്പരുകളില്‍ ദിലീപിന്റെ ഫോണ്‍ നമ്പരുകള്‍ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.
എന്നാല്‍ ഗുഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തല്‍ നടത്താന്‍ സുനി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുകയാണ്. കൂടാതെ ഫോണ്‍ ജയിലില്‍ ലഭിച്ചതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് നല്‍കിയത്.
അതേസമയം, സുനിയുടെ കസ്റ്റഡി കാലാവധി അവസാനിപ്പിച്ച് കോടതിയില്‍ ഹാജരാക്കണമെന്ന അപേക്ഷ അഡ്വ. ആളൂര്‍ കാക്കനാട് മജിസ്റ്റേറ്റ് കോടതിയില്‍ നല്‍കി. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇതിനിടെ തമിഴ്‌നാട് സേലം സ്വദേശി സ്വാമി കണ്ണ് മകന്‍ ധനുഷ്‌കോടിക്ക് വേണ്ടി വാങ്ങിയതാണ് സിംകാര്‍ഡ് എന്നും അത് സുഹൃത്തായ വിഷ്ണു മുഖാന്തിരം മഹേഷാണ് ജയിലില്‍ എത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിമ്മിന്റെ ഉറവിടം തേടി വരും ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here