വരട്ടാര്‍ പുനരുജ്ജീവനത്തിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി

ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചയദാര്‍ഢ്യവും ജനകീയ പിന്തുണയും ഒത്തുചേര്‍ന്നാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. തിരുവല്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവത്തിനുള്ള നടപടികള്‍ എന്ന മുഖവരയോടെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന പമ്പ, മണിമലയാറ് എന്നീ നദികളെ ബന്ധിപ്പിച്ച് ഒഴുകിയിരുന്ന വരട്ടാര്‍ വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച് വരണ്ടുപോയിരുന്നു. വരട്ടാറും ആദിപമ്പയുടെ ഭാഗവും ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

വരട്ടാറിന്റെ പുനരുജ്ജീവനത്തിന് മുന്‍കൈയെടുത്ത ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി.തോമസ്, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരെയും തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.

നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നതിന് ഉത്തമ മാതൃകയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും പ്രദേശത്തിന്റെ കാര്‍ഷിക അഭിവൃദ്ധിക്കും ജനസമ്പന്നതയ്ക്കും വരട്ടാര്‍ പുനര്‍ജനി ഗുണം ചെയ്യട്ടെ എന്ന സന്ദേശത്തോടെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

മേയ് 29ന് മന്ത്രിമാരായ ഡോ.തോമസ് ഐസക്, മാത്യു ടി.തോമസ്, എം.എല്‍.എമാരായ വീണാ ജോര്‍ജ്, കെ.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വരട്ടെ ആര്‍ പുഴ നടത്തം പരിപാടിയോടെയാണ് വരട്ടാര്‍ പുനരുദ്ധാരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതുവരെ വരട്ടാറിന്റെ ഒന്‍പത് കിലോമീറ്ററോളം വൃത്തിയാക്കിക്കഴിഞ്ഞു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലെ ഇതുവരെയുള്ള പുരോഗതി ജൂലൈ നാലിന് പുഴയുടെ തീരങ്ങളില്‍ ചേര്‍ന്ന പുഴയോര നാട്ടുകൂട്ടങ്ങള്‍ വിലയിരുത്തി.

ഒരു ചാലുകീറി വരട്ടാറിനെ ഒഴുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്ത് ഒരു വന്‍വിജയമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പുനരുദ്ധാരണ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകള്‍ നല്‍കിയും പുഴയ്ക്ക് വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുനല്‍കിയും നദിയുടെ പുനര്‍ജനി ഒരു ആഘോഷമായി മാറ്റുകയാണ് സ്ഥലവാസികള്‍. ഈ മാസം നാലിന് നടന്ന പുഴയോര നാട്ടുകൂട്ടത്തില്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, മാത്യു ടി.തോമസ്, വി.എസ് സുനില്‍കുമാര്‍, എം.എല്‍.എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.കെ രാമചന്ദ്രന്‍ നായര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News