ഒരു പരിചരണമില്ലെങ്കിലും കാന്താരി വളരും; മുളകിനത്തിലെ ഈ സൂപ്പര്‍ താരത്തെ കൂടുതല്‍ അറിയാം

മഴക്കാലമാണ്, നമുക്ക് കൃഷിയിലേക്ക് മടങ്ങാം. പയര്‍, മുളക്, വെണ്ട, പാവല്‍ എന്നിവയെല്ലാം വളരുന്ന സമയമാണിത്. കാന്താരിമുളകിന്റെ കാര്യം പറയുകയും വേണ്ട.

ഒരു പരിചരണവും ഇല്ലെങ്കിലും വീട്ടുതൊടിയില്‍ നിറയെ കാന്താരി വളരും. എല്ലാ കാലാവസ്ഥയിലും നമ്മുടെ മണ്ണില്‍ വളരുന്ന മുളകിനത്തിലെ സൂപ്പര്‍ താരമാണ് കാന്താരി മുളക് എന്ന് പറയാം. കടുത്ത വേനലിനെ പോലും അതിജീവിക്കുവാന്‍ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങള്‍ കേരളത്തില്‍ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതല്‍. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്‍കാം.

കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനല്‍ക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്‍പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാന്‍ഡും വിലയും കുത്തനെ വര്‍ധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാള്‍ മുന്‍പുവരെ 800 രൂപ നിരക്കിലായിരുന്നു വില.

എന്നാല്‍ അടുത്തിടെ 1200 രൂപയായി വില പെട്ടെന്നങ്ങ് കൂടി. കാന്താരിയുടെ പൊന്നു വിലയുടെ കാരണം ഇതിന്റെ ഗുണം തന്നെ. കൊഴുപ്പ് നിയന്ത്രണത്തിനു കാന്താരി മുളക് ഫലപ്രദമെന്നു പരീക്ഷിച്ചറിഞ്ഞവര്‍ ഇന്ന് എന്തുവില നല്കാനും തയാറാണ്. മരുന്നിനെക്കാള്‍ ഫലം ഈ മുളകു പച്ചയ്ക്കു കഴിച്ചാല്‍ ഉണ്ടാകുമെന്നു അനുഭവസ്ഥര്‍ ചൂണ്ടികാട്ടുന്നു. കാന്താരി കഴിച്ചുകഴി ഞ്ഞ് ഒരു നെല്ലിക്കകൂടി കഴിക്കുന്നത് മുളകിന്റെ എരിവ് കുറയ്ക്കുവാന്‍ സഹായിക്കും. അതിനാല്‍ മരുന്നായി കാന്താരി കഴിക്കുന്ന ചിലര്‍ നെല്ിക്കയും കഴിക്കുന്നതു കാണാം. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെസിന്‍ എന്ന ആല്‍ക്കലോയിഡ് ദഹനത്തിനു സഹായിക്കുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും വളരെ ഉചിതമാണിത്.

ജീവകം എ, സി, ഇ എന്നിവയും കാന്താരിയില്‍ അടങ്ങിയിട്ടുണ്ട്. സി വളരെ കുടുതലുണ്ട.് കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയെ ഗുണസമ്പുഷ്ടമാക്കുന്നു. കാന്താരി പച്ചയ്ക്കു കഴിക്കാന്‍ പ്രയാസമുള്ളവര്‍ മോരില്‍ ചേര്‍ത്തും കാന്താരി സേവിക്കാറുണ്ട്. രണ്ടോ മൂന്നോ കാന്താരി ചെറിയ കഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി ഇതള്‍, കറിവേപ്പില എന്നിവ അരച്ച് മോരില്‍ കുടിക്കുന്നത് കൊഴുപ്പ് നിയന്ത്രണത്തിനു നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ഇന്നും പലരും ഈ മോരുവെള്ളം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. രുചിയുടെ കാര്യത്തിലും കാന്താരി ഒട്ടും പിന്നിലല്ല. കാന്താരി മുളക് അരച്ചുള്ള ചമ്മന്തി കേരളത്തിന്റെ പതിവായിരുന്നു. രാവിലെ കഴിക്കുന്ന പഴംകഞ്ഞിയില്‍ ഒരു കാന്താരി മുളകു കൂടി ഉടച്ചു ചേര്‍ത്താല്‍ അന്നത്തെ പകല്‍ ഭക്ഷണം കുശാല്‍.

പറമ്പിലും പാടത്തും രാപ്പകല്‍ അധ്വാനിക്കുന്ന കര്‍ഷകരുടെ ആരോഗ്യത്തിന്റെ രഹസ്യവും മറ്റൊന്നല്ല. രാത്രി പാല്‍ക്കഞ്ഞിക്കൊപ്പം കാന്താരി അച്ചാറും ചേര്‍ത്തുകഴിച്ച് സുഖമായി ഉറങ്ങി രാവിലെ നല്ല ഉത്സാഹത്തോടെ എഴുന്നേല്‍ക്കുന്ന പഴമക്കാരും ഉണ്ടായിരുന്നു. നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയവകൊണ്ട് അച്ചാറിടുന്‌പോള്‍ കാന്താരിക്കൂടി ഇടുന്നത് നല്ലതാണ്. പുളിഞ്ചിക്ക (ഇരുമ്പന്‍ പുളി) അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നും ഇപ്പോള്‍ അഭിപ്രായമുണ്ട്. ഇരുമ്പന്‍ പുളി ഉണ്ടാക്കുന്ന അസിഡിറ്റി കുറയ്ക്കുവാനും കാന്താരി സഹായിക്കും. കാന്താരി മുളകു മാത്രം കൊണ്ട് അച്ചാറുണ്ടാക്കുന്നതും വളരെ രുചികരമാണ്.

ഇനി കാന്താരി മുളക് കുറച്ച് ഇഞ്ചി ചേര്‍ത്ത് തേങ്ങയും ഉപ്പും പുളിയും ചേര്‍ത്ത് ചമ്മന്തിയരച്ച് കഴിക്കുന്നത് ഒന്ന് ഓര്‍ത്ത് നോക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News