‘ഹീമോഫീലിയ ബാധിതന് എച്ച്‌ഐവി’; കെസി അബുവിന്റെ മരുമകന്റെ ആലിയ ലാബ് പൊലീസ് അടച്ചുപൂട്ടി; #PeopleTvImpact

കോഴിക്കോട്: ഹീമോഫീലിയ ബാധിതനായ യുവാവിന് എയ്ഡ്‌സ് എന്ന് തെറ്റായ പരിശോധനാ ഫലം നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ആലിയ ലാബ് പൊലീസ് അടച്ചുപൂട്ടി. ലാബ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. സംഭവം പിപ്പിള്‍ ടിവി ഇന്നലെ റിപ്പോര്‍ട്ട ചെയ്തിരുന്നു.

ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ കമ്മിറ്റി അംഗം മാസിന്‍ റഹ്മാന്‍, ബ്ലോക്ക് സെക്രട്ടറി അരുണ്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ഹീമോഫീലിയ ബാധിതനായ അര്‍ഷുദ്ദീനാണ് ലാബ് എച്ച്‌ഐവി റിപ്പോര്‍ട്ട് നല്‍കിയത്. വര്‍ഷങ്ങളായി ഫീമോഫീലിയയ്ക്ക് ചികിത്സ തുടരുകയാണ്, മലപ്പുറം കോട്ടക്കല്‍ സ്വദേശി അന്‍വര്‍ സാദത്തിന്റെ പത്തൊന്‍പതുകാരനായ മകന്‍ അര്‍ഷുദ്ദീന്‍. സഹോദരങ്ങളും ഇതേ അസുഖത്തിന് ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് രക്തം മാറ്റി വയ്ക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു അര്‍ഷുദ്ദീന്‍.

രക്തം കയറ്റുന്നതിനായി കൈയില്‍ കാനുല കുത്തുന്നതിനിടെ നീഡില്‍ തട്ടി അര്‍ഷുദ്ദീനെ പരിചരിച്ച നഴ്‌സിന് മുറിവ് പറ്റി. ഈ സംഭവം നഴ്‌സ് ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എലിസ ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോളേജിലെ ലാബ് അടച്ചുപോയതിനാല്‍ കോളേജ് പരിസരത്തെ ആലിയ ലാബില്‍ രക്തം പരിശോധിക്കാന്‍ നല്‍കി. പരിശോധനയില്‍ രക്തത്തില്‍ എച്ച്‌ഐവിയുടെ കൂടിയ അളവായ 5.3 എന്ന് രേഖപ്പെടുത്തി ലാബുകാര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ തന്നെ നേഴ്‌സ് ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് ഓടിയത് കണ്ട് അര്‍ഷുദ്ദീനും കുടുംബവും പരിഭ്രമിച്ചു.

ഡോക്ടറുടെ അടുത്ത് കാര്യം തിരക്കിയപ്പോള്‍ എച്ച്‌ഐവി ആണെന്നാണ് ലാബ് റിപ്പോര്‍ട്ട് എന്ന് ഡോക്ടര്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി മൂന്ന് മക്കള്‍ക്ക് ഹീമോഫീലിയ്ക്ക് ചികിത്സ തുടരുന്ന അന്‍വറിന് ഇത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് രക്തം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതും എച്ച്‌ഐവി അല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

കെസി അബുവിന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ലാബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News