കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തായ തിയേറ്റര്‍ ഉടമയുടെ മൊഴി എടുത്തു. കണ്ണൂര്‍ സ്വദേശി ജാസിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ദിലീപിനെ പരിചയമുണ്ടെന്നും അത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും ജാസ് മാധ്യമങ്ങളോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.
അതേസമയം, ദിലീപിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കാലയളവിലെ കോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
സിനിമയില്‍ നിന്ന് ഒതുക്കപ്പെടുന്നു എന്ന തരത്തില്‍ നടി നല്‍കിയ അഭിമുഖങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിനിമയില്‍ തന്നെ ചിലര്‍ ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന പരാമര്‍ശത്തില്‍ നടിയുടെ വിശദാംശങ്ങളും പൊലീസ് തേടിയതായും വിവരങ്ങളുണ്ട്.
ഇതിനിടെ, ജയിലിൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൾസർ സുനിയെയും സഹതടവുകാരെയും കാക്കനാട് ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാദിർഷയെ വിളിച്ചതുൾപ്പടെ ജയിലിൽ വെച്ച് ഫോൺ ചെയ്തതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും സുനി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സുനിയെയും സഹതടവുകാരായ മറ്റ് പ്രതികളെയും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here