കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലേക്ക്. ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി.
പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് സംബന്ധിച്ച അന്വേഷണം പൊലീസ് ഏറെ കുറെ പൂര്‍ത്തിയാക്കി. സുനിയേയും സഹതടവുകാരെയും കാക്കനാട് ജയിലിലെത്തിച്ച് കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുത്തിരുന്നു. സുനിക്കു ജയിലില്‍വച്ചു കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍ എന്നിവരെയാണു പൊലീസ് സംഘം കാക്കനാട് ജയിലില്‍ എത്തിച്ചത്.
ഫോണ്‍ ഉപയോഗം പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജന്‍ അപ്പുണ്ണിയെയുമാണ് വിളിച്ചതെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഫോണ്‍വിളി ഗൂഡാലോചനക്കാണോ ബ്ലാക്ക്‌മെയിലിംഗിനാണോ എന്നതാണ് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച മൊഴികള്‍ പരസ്പര വിരുദ്ധമാണ്.
ജയിലില്‍ നിന്ന് എ!ഴുതിയ കത്ത് ഗൂഡാലോചനക്കുള്ള തെളിവാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ ഫോണ്‍വിളി നിര്‍ണായകമായതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷമെ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കുയുള്ളു.
അതേസമയം, ആരോപണ വിധേയരുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കല്‍ തുടരും. നേരത്തെ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ ചിലരെ കൂടി പൊലീസ് മൊഴിയെടുക്കലിനായി വിളിച്ചുവരുത്തിയേക്കും.
ഫോണ്‍ വിളി കേസിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും വിലയിരുത്തും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ സുനിയെയും സഹതടവുകാരായ മറ്റ് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ ദിവസം പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here