”ഇത് ലൈംഗികാതിക്രമ മൃഗശാല മാത്രം, അതിലെ ആദ്യ ശവമാണ് ഞാന്‍”; അധ്യാപകരുടെ ലൈംഗികചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി വിദ്യാര്‍ഥിനി

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ ലൈംഗികചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി വിദ്യാര്‍ഥിനി. കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയാണ് അധ്യാപകരില്‍ നിന്നുള്ള ക്രൂരത തുറന്നുപറയുന്നത്. നിരന്തരമായ ലൈംഗിക അതിക്രമം തന്നെ രണ്ടാമതും ആത്മഹത്യയിലേക്കെത്തിച്ചിരിക്കുന്നു എന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. പ്രൊഫസര്‍മാര്‍ തന്നെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അത്മഹത്യക്ക് കാരണമെന്നും വിദ്യാര്‍ഥിനി പറയുന്നു.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ്:

‘ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ പ്രണയിതാവ് ബോംബെയില്‍ എന്നെ കാത്തിരിക്കുകയാണ്. എന്റെ അമ്മ കേരളത്തില്‍ എന്നെ കുറിച്ച് വേവലാതിയോടെ കഴിയുകയാണ്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.

പക്ഷെ എനിക്കതിന് കഴിയില്ല. നിങ്ങള്‍ എസ്ആര്‍എഫ്ടിഐയിലെ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ ലൈംഗികമായി അതിക്രമങ്ങള്‍ക്ക്, ലൈംഗിക പീഡനത്തിന്, ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ പിന്നെ ഒരു വഴിയുമില്ല. എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും. എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ്.

ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. അത് ഒരുപാടുപേര്‍ തട്ടിയെടുത്തിരിക്കുന്നു. ഞാനെടുത്ത സിനിമകളെ പറ്റി ആലോചിച്ച് ഞാന്‍ കരഞ്ഞുപോകുന്നു. എസ്.ആര്‍.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു.

നിങ്ങളുടെ ഈ ‘ഫിലിം സ്‌കൂള്‍’ ഒരു ലൈംഗികാതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍.
ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here