ദില്ലി: ജിഎസ്ടിയുടെ പ്രവര്‍ത്തനം സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ട നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവന്നതിന് പിന്നില്‍ വന്‍ തട്ടിപ്പ്. 51 ശതമാനം സ്വകാര്യ കമ്പനികളുടെ ഓഹരി പങ്കാളിത്തമുള്ള അക്കൗണ്ട് ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് ആകില്ല. ഇതിലൂടെ രാജ്യത്തെ കോടിക്കണക്കിന് നികുതി ദായകരുടെ പണം സൂക്ഷിച്ച് സ്വകാര്യ ബാങ്കുകള്‍ക്ക് പലിശ കൊയ്യാം. നികുതി ദായകരുടെ വിവരങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാനാകും.
ജിഎസ്ടിയുടെ നെറ്റവര്‍ക്കുമായി ബന്ധപ്പെട്ടുള്ള ഐടി ഡിജിറ്റൈസിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2013ല്‍ ജിഎസ്ടിഎന്‍ സ്വകാര്യ കമ്പനിയായി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സാങ്കേതികമായി ജിഎസ്ടി നെറ്റ്‌വര്‍ക്ക് ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് എന്ന് മാത്രം സര്‍ക്കാര്‍ വിശേഷിപ്പിക്കുമ്പോഴും നികുതിദായകരുടെ പണവും വിവരങ്ങളും ഈ സ്വകാര്യ കമ്പനിയാണ് സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഭൂരിഭാഗം തുകയും മുടക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 49 ശതമാനം മാത്രമാണ് പങ്കാളിത്തം.
ബാക്കി 51 ശതമാനവും ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കഴ്‌സ് കണ്‍സോര്‍ഷ്യം എന്നീ കമ്പനികള്‍ക്കാണ്. പത്ത് ശതമാനം മാത്രം കേന്ദ്ര പങ്കാളിത്തമുള്ള എല്‍ഐസി ഹൗസിങ് ഫിനാന്‍സും ഓഹരി പങ്കാളിയാണ്. രാജ്യത്തെ നികുതി ദായകരുടെ പണം കേന്ദ്രീകൃതമായ ഈ കമ്പനിയില്‍ വരികയും തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.
അതിനാല്‍ തന്നെ 20 ലക്ഷം കോടി വരുന്ന നികുതി പണം ഈ സ്വകാര്യ ബാങ്കുകള്‍ക്ക് സൂക്ഷിച്ച് പലിശ ഈടാക്കി കൈകാര്യം ചെയ്യാം. പൊതുമേഖലാ ബാങ്കുകളില്‍ സംരക്ഷിക്കപ്പെടേണ്ട തുകയിലൂടെ സ്വകര്യ ബാങ്കിങ് കണ്‍സോര്‍ഷ്യത്തിന് പലിശ കൊയ്യാം.
സ്വകാര്യ ഏജന്‍സിക്ക് കീഴിലുള്ള നെറ്റവര്‍ക്കിന്റെ അക്കൗണ്ട്‌സ് പ്രവര്‍ത്തനം സിഎജിക്ക് പരിശോധിക്കാന്‍ അവസരമില്ല. പകരം ബോര്‍ഡ് തീരുമാനം മാത്രമേ നിരീക്ഷിക്കാനാകൂ. കമ്പനിക്ക് ആര്‍ടിഐയും ബാധകമല്ല. നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശങ്ങള്‍ എടുത്ത് കളഞ്ഞ് കേന്ദ്രീകൃതമാക്കിയത് കൈകാര്യം ചെയ്യാന്‍ സ്വാകാര്യ ബാങ്കിങ് കൗണ്‍സോര്‍ഷ്യത്തെ ഏല്‍പിച്ചത് നികുതി സംവിദാനത്തെ കരിനിഴലില്‍ ആക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here