കൊച്ചി: ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പടെ നാല് പ്രതികളും കാക്കനാട് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേ സമയം പള്‍സര്‍ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 18 ന് അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ആളൂര്‍ അറിയിച്ചു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി, സഹതടവുകാരായിരുന്ന വിപിന്‍ ലാല്‍, വിഷ്ണു, മേസ്തിരി സുനി എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ പള്‍സര്‍ സുനിയും മറ്റ് പ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
കോയമ്പത്തൂരില്‍ പോയി തെളിവെടുക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ സംഘം കേരളം വിട്ട് പുറത്ത് പോയിട്ടില്ലെന്ന് സുനിയുടെ അഭിഭാഷകന്‍ ആളൂര്‍ വാദിച്ചു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലാത്ത ക്രൈംബ്രാഞ്ച് എസ്പി ചോദ്യം ചെയ്തു. ഇത് നിയമ വിരുദ്ധമാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
രണ്ട് വര്‍ഷം മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പാടില്ലെന്ന ആളൂരിന്റെ വാദം കേട്ടുകേള്‍വിയില്ലാത്തതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. ഫോണ്‍ ഷൂവില്‍ ഒളിപ്പിച്ച് ജയിലിലേയ്ക്ക് കടത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിക്കുന്ന ഈ മാസം 18 ന് പള്‍സര്‍ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട്അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ആളൂര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here