അന്വേഷണത്തിലെ ദൈവത്തിന്റെ വിരലടയാളം; ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴ്ത്തിയ പള്‍സര്‍ സുനിയുടെ കത്ത് ഇതാ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളികളും ആദ്യം തന്നെ അറസ്റ്റിലായെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്ന തെളിവുകള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. പ്രമുഖന്‍ പിന്നിലുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തെളിവുകള്‍ അപ്രാപ്യമായിരുന്നു ആ ഘട്ടത്തില്‍. കേസന്വേഷണം തന്നെ വഴിമുട്ടുമെന്ന ഘട്ടത്തിലാണ് കേസില്‍ ഏറെ നിര്‍ണായകമായ ദൈവത്തിന്റെ വിരലടയാളം പൊലീസിന് ലഭിച്ചത്.

മലയാള സിനിമയിലെ ജനപ്രീയനായകനെന്ന് സ്വയം അവകാശപ്പെട്ട ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴുന്നിടത്തേക്ക് അന്വേഷണത്തെ തിരിച്ചുവിട്ടത് ഇതായിരുന്നു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തായിരുന്നു ഇത്. ഇതോടെ കേസന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. അന്വേഷണം ദിലീപിലേക്ക് തിരിയുകയും ചെയ്തു.

കത്തിന്റെ പൂര്‍ണരൂപം

‘ദിലീപേട്ടാ, ഞാന്‍ സുനിയാണ്. ജയിലില്‍നിന്നാണ് ഇത് എഴുതുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്ത് കൊടുത്തുവിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂ. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിനുമുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു.

അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയിലാണെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം ഈ കേസില്‍പെട്ടതോടുകൂടി എന്റെ ജീവിതംതന്നെ അവസാനിച്ചപോലെയാണ്. എനിക്ക് എന്റെ കാര്യം നോക്കാതെ കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍നിന്ന അഞ്ചുപേരെ എനിക്ക് സേഫ് ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിക്കുന്നുണ്ട്, നീ എന്തിനാ ബലിയാടാവുന്നതെന്ന്. നീ അയാളുടെ പേര് പറയുകയാണെങ്കില്‍പോലും എന്നോട് മാപ്പ് പറയുമായിരുന്നു.

ചേട്ടന്റെ ശത്രുക്കള്‍ എന്നെ വന്ന് കാണുന്നുണ്ട്. ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടന്നും എനിക്ക് മറുപടി ഒന്നും എനിക്ക് വന്നില്ല. ഫോണ്‍ വിളിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമല്ലോ.

ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ട് കാണുന്നോ, മിത്രമായിട്ട് കാണുന്നോ എന്ന് അറിയേണ്ട കാര്യം എനിക്കില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നുദിവസം ഞാന്‍ നോക്കും. ചേട്ടെന്റ തീരുമാനം അതിനുമുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ, നാദിര്‍ഷായെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന്‍ പറയുക.
ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിക്ക് ചേട്ടന്‍ തരാമെന്ന് പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസംകൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിക്കും. അപ്പോള്‍ എനിക്ക് തീരുമാനം അറിയണം. നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്ക് ആളെ വിടുക, അല്ലെങ്കില്‍ എന്റെ ജയിലിലെ നമ്പറിലേക്ക് ഒരു 300 രൂപ മണിഓര്‍ഡര്‍ അയക്കുക.

മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന്‍ എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ RP No. 8813, c/o സൂപ്രണ്ട്, ജില്ല ജയില്‍, എറണാകുളം. CSEZ P.O, സുനില്‍ ഈ അഡ്രസില്‍ അയച്ചാല്‍ മതി.

ഇനി ഞാന്‍ കത്ത് നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക. ഒരുപാട് കാര്യങ്ങള്‍ നേരിട്ട് പറയണം എന്നുണ്ട്. ഇനി എപ്പോള്‍ അത് പറയാന്‍ പറ്റുമെന്ന് അറിയില്ല. എനിക്ക് ഇനിയും സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന്‍ ആലോചിച്ച് ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലിലാണെന്നുള്ള കാര്യം ഓര്‍മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞുവന്നാല്‍ ഒന്നും വിശ്വസിക്കണ്ട.

എനിക്ക് അനുകൂലമായുള്ള കാര്യങ്ങള്‍ ആ കത്ത് വായിച്ചിട്ട് പറയാന്‍ ഉള്ളതെങ്കില്‍ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. ഈ കത്ത് വായിക്കുന്നതുവരെ ഞാന്‍ ചേട്ടനെ സേഫ് ആക്കിയിട്ടേയുള്ളൂ. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തത് കൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനുശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്ക് ചേട്ടന്‍ അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോട് പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിയിക്കാം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here