ഒടുവില്‍ നാദിര്‍ഷയും കൈവിട്ടു; ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ച നിര്‍ണായക മൊഴി നല്‍കിയതോടെ മാപ്പുസാക്ഷിയായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഇരുമ്പഴിക്കുള്ളിലായപ്പോള്‍ കൂട്ടാളി നാദിര്‍ഷ എവിടെയാണെന്നതാണ് ഏവര്‍ക്കും അറിയേണ്ടത്. ദിലീപിന്റെ രംഗപ്രവേശനം മുതല്‍ ഇന്നലെവരെ ദിലീപിന്റെ സന്തത സഹചാരിയായിരുന്നു നാദിര്‍ഷ. എന്നാല്‍ ആലുവ പൊലീസ് ക്ലബില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ നാദിര്‍ഷയും പ്രിയസുഹൃത്തിനെ കൈവിടുകയായിരുന്നു.

കേസില്‍ നിര്‍ണായകമായ മൊഴി നാദിര്‍ഷ നല്‍കിയതും ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന് സഹായകമായെന്നാണ് വ്യക്തമാകുന്നത്. ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴുമെന്നുറപ്പാക്കുന്ന തെളിവുകള്‍ പൊലീസ് നിരത്തിയതോടെയാണ് നാദിര്‍ഷ നിലപാട് തിരുത്തിയത്. കളളം പറഞ്ഞ് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ബോധ്യമായതോടെ അറിയാവുന്ന സത്യങ്ങള്‍ നാദിര്‍ഷ തുറന്നുപറയുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ സംവിധായകന്‍ നാദിര്‍ഷ പ്രതിയാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നാദിര്‍ഷയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. നാദിര്‍ഷയുടെ അറിവോടയല്ല ഗൂഢാലോചന നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ അന്വേഷണത്തിലെ നിര്‍ണായക ഘട്ടത്തില്‍ ദിലീപിനെ രക്ഷപ്പെടുത്താന്‍ നാദിര്‍ഷ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത് നാദിര്‍ഷയെ പ്രതി ചേര്‍ക്കാവുന്ന സാഹചര്യമാണെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ സാക്ഷിയാക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം. അന്വേഷണത്തെ സാഹായിക്കുന്ന വിവരങ്ങള്‍ നല്‍കുമെങ്കില്‍ മാപ്പുസാക്ഷിയാക്കുമെന്നും സൂചനയുണ്ട്. ദിലീപിനെ രക്ഷിക്കാന്‍ അവസാനഅടവും നോക്കിയ ശേഷമാണ് നാദിര്‍ഷ ഗത്യന്തരമില്ലാതെ സത്യം തുറന്നുപറഞ്ഞത്. എന്തായാലും ഇത് കേസില്‍ നിര്‍ണായകമാകും. നാദിര്‍ഷയുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലില്‍ സത്യം പറയാന്‍ തയ്യാറാകുന്നതിനനുസരിച്ചാണ് നാദിര്‍ഷയുടെ ഭാവി.

ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യാ മാധവന് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കാവ്യയേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാകുമെന്നുറപ്പായിട്ടുണ്ട്. ഗൂഢാലോചനയില്‍ അപ്പുണ്ണിയെന്ന സുനില്‍രാജിന് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിനെ ജയിലിലടച്ചു. ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആലുവ സബ് ജയിലില്‍ അഞ്ച് തടവുകാര്‍ക്കൊപ്പമാണ് താരത്തെ കിടത്തിയിരിക്കുന്നത്.
കേസില്‍ 11ാം പ്രതിയാണ് ദിലീപ് ഇപ്പോള്‍. എന്നാല്‍ രണ്ടാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നടി ആക്രമിക്കപ്പെട്ടതിന്റെ സൂത്രധാരനും ഗൂഢാലോചന നിര്‍വ്വഹിച്ചയാളെന്നതും സംബന്ധിച്ചുള്ള ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് നീക്കം. കൂട്ടബലാത്സംഗം, മാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളെല്ലാം താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം ദിലിപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.പൊലീസ് കസ്റ്റഡി അപേക്ഷയും നാളെ സമര്‍പ്പിക്കും.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബില്‍നിന്ന് ദിലീപിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപ് ജയിലഴികള്‍ക്കുള്ളിലായപ്പോള്‍ താരത്തിന്റെ കുരുക്ക് മുറുകുകയാണ്. ദിലീപിനെതിരെ പൊലീസ് വ്യക്തമായ തെളിവുകളങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.

സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

2013ലാണ് ആദ്യമായി നടിക്കെതിരെ ഇവര്‍ ഗൂഢാലോചന നടത്തിയത്. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 28ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് പൊലീസ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്യാതിരുന്നത്.

തെളിവുകള്‍ കൂടുതല്‍ വ്യക്തമാകുന്നതോടെ താരത്തിന്റെ കുരുക്ക് മുറുകുമെന്ന് വ്യക്തമാകുകയാണ്. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയിരിക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കാവ്യയെയും പ്രതിക്കൂട്ടിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News