നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും പ്രതികളാക്കും; ദിലീപിന്റെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സംവിധായകന്‍ നാദിര്‍ഷായെയും പ്രതികളാക്കുമെന്ന് സൂചന. കുറ്റകൃത്യം മറച്ചുവച്ചു, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന് തെളിവുകളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരെയും വീണ്ടും ചോദ്യംചെയ്യുമെന്നും വിവരങ്ങളുണ്ട്.

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിലെ പ്രതിയായ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപും സഹായിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും തീരുമാനമുണ്ട്. ചോദ്യം ചെയ്യലില്‍ സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.

അതേസമയം, ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ആണ് ദിലീപിന് വേണ്ടി ഹാജരായത്. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് രാംകുമാര്‍ പറഞ്ഞു. പൊലീസ് ദിലീപിനെ മനപൂര്‍വം കുടുക്കിയതാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ് ഇന്നലെ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News