ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനകീയ നിലപാടുകളാണെന്ന് കോടിയേരി; എല്‍ഡിഎഫില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം നടക്കില്ല

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനപിന്തുണയുള്ള നിലപാടുകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളത്. കേസ് തെളിയിക്കപ്പെടുന്ന ജാള്യതയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍. അറസ്റ്റിലായ നടനുമായി അടുത്ത ബന്ധമാണ് കോണ്‍ഗ്രസ് എംഎല്‍എക്കുള്ളതെന്നും എന്തുകൊണ്ട് ആ എംഎല്‍എ രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നില്ലെന്നും കോടിയേരി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തെ കോടിയേരി അഭിനന്ദിച്ചു.

സിപിഐഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സിപിഐ ശരിയാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നുണ്ടെങ്കില്‍ അതുള്‍കൊള്ളുന്ന എല്‍ഡിഎഫ് ശരിയാണെന്ന് ഉമ്മന്‍ ചാണ്ടിയും സമ്മതിക്കുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ 1980ല്‍ ഉമ്മന്‍ചാണ്ടി ഇടതു സ്ഥാനാര്‍ത്ഥി ആയിരുന്നു എന്നത് മറക്കരുത്. ഇടതുമുന്നണിയില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം നടക്കില്ല.
ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കോടിയേരി പരിഹസിച്ചു.

ദേശീയമായി ഇടത് സഖ്യം വിശാലമാക്കും. കോണ്‍ഗ്രസിനെ എതിര്‍ക്കാനാണ് മാണി ഗ്രൂപ്പുമായി സഖ്യത്തിലേര്‍പ്പെട്ടത്. എന്നാല്‍ മാണി ഗ്രൂപ്പിനെ ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടില്ല. യുഡിഎഫ് വിട്ട് വന്നാല്‍ ജനതാദള്‍ യുവിനെ മുന്നണിയിലെടുക്കുന്നത് പരിഗണിക്കും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ ജിഎസ്ടി നടപ്പാക്കിയ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും തിടുക്കപ്പെട്ടാണ് നിര്‍ദ്ദേശം നല്‍കിയത്.

ജിഎസ്ടി വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ കെഎം മാണിക്ക് വൈമനസ്യമാണ്. ഡിജിപി സ്ഥാനത്തിരുന്ന വ്യക്തി വര്‍ഗീയ ചേരിത്തിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സാഹചര്യം ഉണ്ടാക്കും. ആ പ്രസ്താവന പരിശോധിച്ച് കേസെടുക്കേണ്ടതാണെങ്കില്‍ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കണമെന്നാവശ്യപ്പെട്ട് 15ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യയുടെ പുതിയ വിദേശ നയത്തിനെതിരെ 19ന് സിപിഐഎം ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here