ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യം; സിപിഐ സിപിഐ എം ബന്ധം ശക്തിപ്പെടണം

കോട്ടയം: സിപിഐസിപിഐ എം ബന്ധം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യം നേരിടുന്ന വര്‍ഗീയ ഭീഷണിയെയും ഫാസിസ്റ്റ് നയങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുമതേതര ശക്തികള്‍ ചേര്‍ന്നുള്ള ഇടതുപക്ഷ ബദല്‍ കെട്ടിപ്പടുക്കണം. പതിനൊന്നാമത് പി കെ വി പുരസ്‌കാരം സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് നയിക്കുന്ന ഭരണം രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സ്വതന്ത്ര ഭരണാധികാരവും തകര്‍ക്കുന്നു. ഇത് നേരിടാന്‍ ഇടതുമതേതര ശക്തികളെല്ലാം ഒന്നിക്കണം. ഇരു പാര്‍ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചതും അതുകൊണ്ടാണ്. 1969 മുതല്‍ 79 വരെ സിപിഐയും സിപിഐ എമ്മും രണ്ട് ധ്രുവങ്ങളിലാണ് പ്രവര്‍ത്തിച്ചത്. സംഘര്‍ഷഭരിതമായ അന്തരീക്ഷം അന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥക്ക് ശേഷം ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസുകള്‍ ഇടതുപഷ ഐക്യം വേണമെന്ന നിലപാടിലെത്തി. സിപിഐ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനും തീരുമാനിച്ചു.

ഡാങ്കെയെപോലുള്ളവര്‍ ഇതിനെ എതിര്‍ത്തുവെങ്കിലും ഇരു പാര്‍ടികളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പി കെ വി. മുഖ്യമന്ത്രി സ്ഥാനത്തേക്കാള്‍ വലുതാണ് കമ്യുണിസ്റ്റ് പാര്‍ടികളുടെ ഐക്യമെന്നാണ് അദ്ദേഹം പറഞ്ഞത്. 1980 ഇ എം എസിനൊപ്പം ഇടതുപക്ഷജനാധിപത്യ മുന്നണി രൂപീകരിക്കാനും പി കെ വി വലിയ പങ്കുവഹിച്ചു.

ഇരുപാര്‍ടികളും തമ്മിലുള്ള ഐക്യവും യോജിപ്പുമാണ് എല്‍ഡിഎഫിന്റെ കരുത്ത്. ചില സമയങ്ങളില്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടൊന്നും ശത്രുക്കള്‍ ആഗ്രഹിക്കുന്നതു പോലെ നടക്കില്ല. വാദപ്രതിവാദങ്ങള്‍ മുന്നണിയ്ക്കകത്ത് നടക്കുന്നത് മുന്നണിയുടെ കരുത്താണ് കാണിയ്ക്കുന്നത്. കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here