ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

കഴിഞ്ഞദിവസം ദിലീപിനെ തൃശ്ശൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ദിലീപുമായി തൃശൂരിലെ ജോയ്‌സ് പാലസ് ഹോട്ടലിലാണ് ആദ്യം തെളിവെടുത്തത്. ഇവിടെവച്ച് ബിഎംഡബ്‌ള്യു കാറില്‍ ദിലീപ് പള്‍സര്‍ സുനിക്ക് 10,000 രൂപ കൈമാറിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് തൃശൂരിലെ ഹോട്ടല്‍ ഗരുഡയിലെ മുറിയിലെത്തിച്ചു. ഇവിടെ 14 ദിവസം താമസിച്ച് മൂന്നുതവണ സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് പുഴയ്ക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് ക്‌ളബ്ബിലെത്തിച്ചു.

കരിങ്കൊടി വീശിയും കൂക്കിവിളിച്ചുമാണ് നാട്ടുകാര്‍ വരവേറ്റത്. തെളിവെടുപ്പ് 20 മിനിറ്റോളം നീണ്ടു.ക്ലബ്ബിലെ ജീവനക്കാരെ ചോദ്യംചെയ്തു. ടെന്നീസ് ക്ലബ്ബില്‍വച്ചാണ് സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ വന്നത്. ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപുമൊത്ത് എടുത്ത സെല്‍ഫി ചിത്രങ്ങളില്‍ പതിഞ്ഞ പള്‍സര്‍ സുനിയുടെ ദൃശ്യം ഗൂഢാലോചന വെളിവാക്കുന്ന പ്രധാന തെളിവായി കണ്ടെത്തിയിരുന്നു. സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള ദിലീപിന്റെ വാദം പൊളിക്കുന്നതാണിത്. 12.30ന് തൃശൂരിലെ തെളിവെടുപ്പിനുശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഗൂഢാലോചന നടന്ന കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ബുധനാഴ്ച തെളിവെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News