നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക അറസ്റ്റ് ഉടന്‍; ഇയാളുടെ അഞ്ചു ഫോണുകളും സ്വിച്ച് ഓഫ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരാള്‍ കൂടി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇത് ആരാണെന്ന് അന്വേഷണസംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

അതേസമയം, അപ്പുണ്ണി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന അഞ്ചു ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസില്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പള്‍സര്‍ സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍ അപ്പുണ്ണി ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്. നടിയെ ആക്രമിക്കുന്നതില്‍ ദിലീപിന് ഒത്താശ ചെയ്തത് അപ്പുണ്ണിയാണെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വിളിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടെ കൊച്ചിയിലെ ഏലൂരിലുള്ള വീട്ടില്‍ എത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് അപ്പുണ്ണി ഒളിവില്‍ പോയതായി സ്ഥിരീകരിച്ചത്.
ഇതിനിടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ കേസ് ഡയറി അന്വേഷണസംഘം സമര്‍പിച്ചു. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡയറി ഹാജരാക്കിയത്. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നടപടി. ജാമ്യാപേക്ഷ 2.30ന് കോടതി പരിഗണിക്കും.

കേസിലെ പ്രധാന തെളിവായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ കണ്ടെടുക്കണമെങ്കില്‍ ദിലീപിന്റെ കസ്റ്റഡി തുടരണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ദിലീപിനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News