ദിലീപ് അഴിക്കുള്ളില്‍ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി; ജൂലൈ 25 വരെ റിമാന്‍ഡില്‍; ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. തുടര്‍ന്ന് ഈ മാസം 25വരെ റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി. ആക്രമിക്കപ്പെട്ട നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍പ്രചരണം നടക്കുന്നുണ്ട്. ദിലീപിന്റെ സ്വാധീനം കൊണ്ടാണിത്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യമില്ല കുറ്റമാണ് ദിലീപ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് അഭിമുഖങ്ങളില്‍ നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇര സ്ത്രീയാണെന്നിരിക്കെ ഇത്തരം പ്രചരണങ്ങള്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാനേജര്‍ അപ്പുണിക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയാള്‍ എത്തിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

വാദങ്ങള്‍ക്കിടെ പ്രതിഭാഗം രണ്ടു മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ സമര്‍പിച്ചു. ഇത് കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കമെന്ന് ആവശ്യപ്പെട്ടു. ഇത് ദിലീപ് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകളാണ്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ദിലീപിനെ പ്രതിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും രാംകുമാര്‍ വാദിച്ചു.

കൊടുംകുറ്റവാളിയായ സുനിയുടെ മൊഴി വിശ്വസിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് പൂര്‍ണമായും കളവാണ്. കത്തിലെഴുതിയ കാര്‍ നമ്പരിന് പ്രാധാന്യമില്ല. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, പൊലീസ് കണ്ടെടുക്കുമെന്ന് ഭയന്നാണ് പ്രതിഭാഗം മൊബൈല്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷ തള്ളിയതോടെ, ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here