ടെക്കികളെ ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം; പെണ്‍കുട്ടികളുടെ ചിത്രം കൈമാറുന്നത് വാട്‌സ്ആപ്പിലൂടെ; ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍കിട ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേര്‍ പൊലീസിന്റെ വലയിലായി. ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘങ്ങള്‍ക്കായി പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

തലസ്ഥാനത്തെ വന്‍കിട ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പെണ്‍വാണിഭം വ്യാപകമായിരിക്കുന്നത്. ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത് ആകട്ടെ തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പ്രത്യേക സ്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലായത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റ് ചില കണ്ണികള്‍ പൊലീസ് നിരീക്ഷണത്തിലും ആണ്.

പേരൂര്‍ക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ് ളാറ്റുകളിലാണ് ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ് ളാറ്റും പൊലീസ് നീരീക്ഷണത്തിലാണ്. വന്‍കിട ഫ് ളാറ്റുകള്‍ വലിയ തുക നല്‍കിയാണ് ഇടപാടുകാര്‍ വാടകയ്ക്ക് എടുക്കുന്നത്. പല ഫ് ളാറ്റുകളും അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ ആയി ഉടമസ്ഥര്‍ മോഹ വാടക തുക വാങ്ങി എന്തിനാണെന്നു പോലും ചോദിക്കാതെ വാടകയ്ക്ക് നല്‍കാറാണ് പതിവ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രം കൈമാറുകയാണ് വാണിഭക്കാരുടെ ആദ്യപടി. അതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്കു അക്കൗണ്ട് നമ്പറുകളും കൈമാറും. എല്ലാം ഫിക്‌സ് ആയാല്‍ മാത്രം ഇടപാടുകാര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ആവശ്യക്കാരെയും പെണ്‍കുട്ടികളെയുമായി ഒരുമിച്ച് ഫ്‌ളാറ്റുകളില്‍ എത്തിച്ചുകൊടുക്കും.

ഇങ്ങനെ ഓരോ ഇടപാടിലൂടെയും പതിനായിരങ്ങളാണ് പെണ്‍വാണിഭ സംഘങ്ങള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത്. ബാങ്ക് ഇടപാടുകള്‍, ആഡംബര വാഹനങ്ങള്‍, പരിശോധനകള്‍ കടന്ന് വരാത്ത ഫ്‌ളാറ്റുകള്‍ അങ്ങനെ എല്ലാം സെയ്ഫ് ആകുമെന്നാണ് പെണ്‍വാണിഭക്കാര്‍ കരുതിയിരിക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

വരും ദിവസങ്ങളിലും ഫ് ളാറ്റുകളില്‍ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കാര്യങ്ങള്‍ തിരക്കാതെ വന്‍തുകയ്ക്ക് ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥന്‍മാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here