ദില്ലി: രാജ്യത്തിന്റെ 14ാമത് രാഷ്ട്രപതിയെ കണ്ടെത്താനായി രാജ്യ ഇന്ന് വിധിയെഴുതുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 776 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും 4,120 എം.എല്‍.എമാര്‍ക്കുമാണ് രാജ്യത്തിന്റെ പ്രഥമപൗരനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല.
രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്‌പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ ദില്ലിലെത്തിക്കും.
വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്. പച്ച നിറത്തിലുളള ബാലറ്റ് പേപ്പറായിരിക്കും എം.പിമാര്‍ക്ക് വിതരണം ചെയ്യുക. എം.എല്‍.എമാരുടെ ബാലറ്റ് പിങ്ക് നിറത്തിലാണ്.
വോട്ട് ചെയ്യാന്‍ വയലറ്റ് മഷിയുള്ള പ്രത്യേക പേനയും നല്‍കും. മറ്റേതെങ്കിലും നിറത്തിലുള്ള മഷിയുപയോഗിച്ചാല്‍ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില്‍ മീരാകുമാറിന്റെ പേരായിരിക്കും ആദ്യത്തേത്. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താന്‍ പാടില്ലെന്നുണ്ട്. പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കാനും പാടില്ലെന്നത് ഇരു സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്.
തെരഞ്ഞെടുപ്പിലുള്ള ആകെ വോട്ട് മൂല്യം 10,98,903 ആണ്. വിജയിക്കാന്‍ 5,49,001 വോട്ടുകള്‍ ലഭിക്കണം. ഒരു എം.പിയുടെ വോട്ട് മൂല്യം 708 ആണ്. കേരളത്തിന്റെ മൂല്യം 152 ആണ്. 60 ശതമാനത്തോളം വോട്ട് നേടി ജയിക്കുമെന്നാണ് എന്‍ ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്റെ പ്രതീക്ഷ. എന്നാല്‍ 18 പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്തിയതിലൂടെ അത്ഭുതം പ്രതീക്ഷിക്കുകയാണ് മീരാകുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here