കാവിയില്‍ പൊതിഞ്ഞ കോഴ; വിജിലന്‍സ് അന്വേഷിക്കണം; കോടിയേരി

തിരുവനന്തപുരം: ബിജെപി ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാനം ഞെട്ടുന്ന അഴിമതികഥകളാണ് പുറത്തുവരുന്നതെന്നും ബി ജെ പി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ അഴിമതി ഗൗരവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് കേന്ദ്ര അനുമതി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ പരസ്പരം ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഉന്നത നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവ് എം ടി രമേശും പ്രതിക്കൂട്ടിലാകുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍കോളേജിന് 150 മെഡിക്കല്‍ സീറ്റിനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. 15 കോടി രൂപയായിരുന്നു പറഞ്ഞുറപ്പിച്ചിരുന്ന തുക. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനേതാക്കള്‍ ദില്ലി കേന്ദ്രീകരിച്ച് നടത്തിയ കോഴയില്‍ സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നു.

പണം നല്‍കിയെന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി അന്വേഷണകമ്മീഷനോട് വ്യക്തമാക്കിയിട്ടുണ്ട്. പണം കൊടുത്തത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിന്റെ കയ്യിലായിരുന്നെന്നും ഷാജി വ്യക്തമാക്കി. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

5 കോടി 60 ലക്ഷം രൂപയാണ് കോഴയായി വാങ്ങിയതെന്നാണ് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചിട്ടുള്ളത്. കുഴല്‍പ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപി നേതാവ് എം ടി രമേശും പ്രതിപ്പട്ടികയിലാണ്. ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പണം നല്‍കിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കര്‍ശന നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അഴിമതി ആരോപണം എന്‍ ഡി എ സഖ്യകക്ഷി നേതാവായ വെള്ളാപ്പള്ളി നടേശന്‍ ആദ്യം കുമ്മനത്തിനെയാണ് ധരിപ്പിച്ചത്. എന്നാല്‍ ആരോപണത്തെ കുമ്മനം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News