അന്ധയായ യുവതിയെ പീഡിപ്പിച്ചു; പ്രതിയെ കോടതിയില്‍ ശബ്ദം കേട്ട് അന്ധയുവതി തിരിച്ചറിഞ്ഞു

ദില്ലി: വിധവയും അന്ധയുമായ യുവതിയെ പീഡനത്തിന് ഇരയാക്കിയ പ്രതിയെ യുവതി കോടതി മുറിയില്‍ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു. ദില്ലിയിലാണ് സംഭവം. മയൂര്‍ വിഹാര്‍ സ്വദേശി സൗരഭ് കപൂറാണ് വിധവയും എട്ടുവയസ്സുകാരിയുടെ അമ്മയുമായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ പൊതുമേഖല ബാങ്കിലെ ജീവനക്കാരനാണ്. പ്രതിയായ സൗരഭ് കപൂറും ഭാഗീകമായി അന്ധനാണ്.

ദില്ലി സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് 2014 ല്‍ മരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിയതോടെ യുവതി അഭിഭാഷകര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സൗരഭ് കപൂറിനെ പരിചയപ്പെടുന്നതും കെണിയിലാകുന്നതും.

അഭിഭാഷകനെ പരിചയപ്പെടുത്തി തരാമെന്ന വ്യാജേന യുവതിയെ തന്റെ ഗുര്‍ഗാവിലെ വസതിയിലെത്തിച്ച് സൗരഭ് പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തുടര്‍ന്നുള്ള അഞ്ചുമാസം ലൈംഗിക ചൂഷണത്തിനും വിധേയയാക്കി. യുവതിയില്‍നിന്ന് ഇയാള്‍ നിരവധി തവണ പണം കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് ബന്ധം തുടരാന്‍ താത്പര്യമില്ലെന്നറിയിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരയും പ്രതിയും അന്ധരായതിനാല്‍ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിചാരണയ്ക്കിടെ പ്രതിയെ ശബ്ദം കൊണ്ട് തിരിച്ചറിയുന്നതിന് കോടതി നടപടി സ്വീകരിക്കുകയായിരുന്നു. ഈ ശബ്ദം കേട്ടാണ് സൗരഭിനെ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത്. കുറ്റക്കാരനെന്നു കണ്ടെത്തിയ സൗരഭിന്റെ ശിക്ഷ ജൂലായ് 24 ന് കോടതി വിധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News