ദില്ലി: രാജ്യത്തിന്റെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു. തരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്.
77 വോട്ടുകളാണ് അസാധുവായത്. 11 സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ രാംനാഥ് ജയിക്കുവാന്‍ ആവശ്യമായ വോട്ടുമൂല്യം കടക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി മീര കുമാറിന് 225 എംപിമാരുടെ വോട്ടാണ് നേടാനായത്.
തെരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമായിരുന്നു വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ. ഏകദേശം 99 ശതമാനം. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎല്‍എമാരുടെ വോട്ടു മൂല്യം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ് വരണാധികാരി അനൂപ് മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കേരളം, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് മീരാകുമാറിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. എന്നാല്‍ ഗുജറാത്തിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാംനാഥ് കോവിന്ദന് വോട്ട് മറിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരെ കൂടാതെ ഗോവ, ഝാര്‍ഖണ്ട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വോട്ടും രാം നാഥ് കോവിന്ദന് അനുകൂലമായി വീണിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.
അതേസമയം, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ രാംനാഥ് കോവിന്ദനായി. പ്രധാനമന്ത്രി നരേന്ദ്രമോദി,വിവിധ കക്ഷിരാഷ്ട്രിയ നേതാക്കള്‍ പുതിയ രാഷ്ട്രപതിയെ അഭിന്ദിച്ചു. വൈകാരികമായ നിമിഷമെന്ന് ആദ്യം പ്രതികരിച്ച രാം നാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here