രാംനാഥ് കോവിന്ദ് പുതിയ രാഷ്ട്രപതി; ആര്‍ എസ് എസ് നേതൃത്വത്തിന്റെ വിശ്വസ്ത വിധേയന്‍

സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ബി ജെ പി യുടെ ദളിത് നേതാവാണ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ്.ആര്‍ എസ് എസ് നേതൃത്വത്തിന്റെ പിന്തുണയാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്.രാംനാഥ് കോവിന്ദിനെതിരെ മീരാ കുമാറിനെ മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തിയ പ്രത്യയശാസ്ത്ര പോരാട്ടവും ചരിത്രത്തില്‍ ഇടം നേടും

എക്കാലവും ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ആര്‍ എസ് എസ് നേതൃത്വത്തിന്റെ വിശ്വസ്ത വിധേയനായിരിക്കുകയും ചെയ്ത നേതാവാണ് രാജ്യത്തിന്റെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദ്. 2010 ല്‍ ബി ജെ പി ദേശീയ വക്താവിയിരിക്കേ മുസ്ലീങ്ങളും ക്രിസ്താനികളും ഇന്ത്യയില്‍ വിദേശികളാണെന്ന രാംനാഥ് കോവിന്ദിന്റെ പ്രസ്താവന അദ്ദഹത്തിന്റെ ഹിന്ദു രാഷ്ട്ര കാഴ്ചപ്പാടിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു.

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ദിവ്യപ്രം മിഷന്റെ മാര്‍ഗ്ഗദര്‍ശിയായി 15 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നയാളാണ് രാംനാഥ് കോവിന്ദ്. ദളിത് നേതാവെന്ന കാര്യം ഉയര്‍ക്കിക്കാട്ടിയാണ് ബി ജെ പി അവതരിപ്പിച്ചതെങ്കിലും കോവിന്ദിനെ ദളിത് അവകാശപോരാട്ടങ്ങളുടെ ചരിത്രം അവകാശപ്പെടാനില്ല.

ദളിത് നേതാക്കളായ ബി ആര്‍ അംബേദ്കറിനെയോ ജ്യോതിഭ ഫുലെയെയോ പെരിയാറിനെയോ പോലെ ജാതി വ്യവസ്ഥ ഉന്‍മുലനം ചെയ്യണമെന്ന് കോവിന്ദ് ഒരിക്കല്‍ പോലും അഭിപ്രായപ്പെട്ടില്ല. മറിച്ച് ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയും അംഗീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് രാംനാഥ് കോവിന്ദ് പിന്തുടര്‍ന്നത്.

ജാതി അടിസ്ഥാനത്തിലല്ല സാമ്പത്തിക സംവരണമാണ് വേണതെന്ന ആര്‍എസ് എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ നിലപാടിനെ ദളിത് നേതാവായിരുന്നിട്ടു കൂടി രാംനാഥ് കോവിന്ദ് പിന്തുണച്ചിരുന്നു. രാജ്യസഭാഗമായി പ്രവര്‍ത്തിച്ച കാലത്തും കോവിന്ദ് ആര്‍ എസ് എസ് നിലപാടുകളെ ഒപ്പം ചേര്‍ത്തു നിര്‍ത്തി

ആര്‍ എസ് എസ് കൂടാരത്തില്‍ നിന്നും ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആകുന്നതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. പ്രതിപക്ഷ നിരയിലെ മുഖ്യപാര്‍ട്ടിയായ ജെ ഡി യു മറുകണ്ടം ചാടിയപ്പോഴും പോരാട്ടത്തില്‍ നിന്നും കോണ്‍ഗ്രസ്സ് ,സിപിഐഎം ഉല്‍പ്പെടെയുള്ളവര്‍ പിന്നോക്കം പോയില്ല.

പരാജയം ഉറപ്പായിരുന്നിട്ടും മീരാകുമാറിനെ മുന്‍നിര്‍ത്തി പ്രതിപക്ഷം മതേതരത്വം സംരക്ഷിക്കാനുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ ഉറച്ച് നിന്നത് മറുഭാഗത്ത് സംഘപരിവാറിന്റെ പ്രതിനിധിയായ കോവിന്ദ് ആയതു കൊണ്ടു തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here