ഉത്തരേന്ത്യയില്‍ നിന്ന് റൈയിസിന കുന്നിന്റെ നെറുകെയിലേക്ക്

ദില്ലി: അഭിഭാഷകനായും രാജ്യസഭാംഗമായും ഗവര്‍ണ്ണറുമായി പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് അധികാരമേല്‍ക്കുന്നത്. പിന്നോക്ക ക്ഷേമം, സാമൂഹിക നീതി തുടങ്ങിയ പാര്‍ലമെന്റ് കമ്മിറ്റികളിലും കോവിന്ദ് അംഗമായിരുന്നു.

കെ ആര്‍ നാരായണന് ശേഷം ആദ്യമായാണ് മറ്റൊരു ദളിത് രാഷ്ട്രീയ മുഖം ഇന്ത്യയുടെ പ്രഥമ പൗരനായി റൈയിസിന കുന്നിന്റെ പടികയറുന്നത്. എന്നാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത് സമുദായത്തിന്റെ സാമ്പത്തിക സാമൂഹിക സാഹചര്യത്തില്‍ ആയിരുന്നില്ല രാംനാഥ് കോവിന്ദിന്റെ വളര്‍ച്ച. ഉത്തരേന്ത്യന്‍ ദളിത് സമൂഹത്തില്‍ നിന്ന് വിഭിന്നമായ മുന്നേറ്റം കൈവരിച്ചിരുന്നവരാണ് രാംനാഥ് കോവിന്ദിന്റെ കുടുംബം.

1945 ഒകോടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് ജനനം. കാന്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബികോം,നിയമബിരുദങ്ങള്‍. പിന്നീട് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചെങ്കിലും അപ്രധാനമായ വകുപ്പ് ലഭിച്ചതിനാല്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് അഭിഭാഷക ജോലിയിലേക്ക് മടക്കം. ദില്ലി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ്. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമസഹായം നല്‍കുന്ന ഡിപ്രസ്ഡ് ക്ലാസ് ലീഗല്‍ എയ്ഡ് ബ്യൂറോയില്‍ അംഗം. തുടര്‍ന്ന് 1994ലും 2000ത്തിലും യുപിയില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പിന്നോക്കവിഭാഗ ക്ഷേമം,സാമൂഹികനീതി,നിയമം തുടങ്ങി വിവിധ പാര്‍ലമെന്റ് കമ്മിറ്റികളില്‍ അംഗം. 2002ല്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. പിന്നീട് 2015ല്‍ ബിഹാര്‍ ഗവര്‍ണ്ണര്‍.

ഉത്തര്‍പ്രദേശിലെ ദളിത് മുഖമായി വിലയിരുത്തി വാജ്‌പേയി, അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ താത്പര്യത്തോടെയാണ് 1997ല്‍ രാംനാഥ് കോവിന്ദിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here