പീഡനക്കേസ് പ്രതിയായ വിന്‍സെന്റ് എംഎല്‍എയെ സംരക്ഷിച്ച് കോണ്‍ഗ്രസ്; വിന്‍സെന്റിനെതിരെ അന്വേഷണം നടത്തില്ലെന്ന് എംഎം ഹസന്‍

കല്‍പ്പറ്റ: പീഡനക്കേസ് പ്രതിയായ എം വിന്‍സെന്റ് എംഎല്‍എയെ സംരക്ഷിച്ച് കോണ്‍ഗ്രസ്. വിന്‍സെന്റിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, നടപടി സ്വീകരിക്കുമെന്നും ഹസന്‍ പറഞ്ഞു.

ഇന്നലെയാണ് കോവളം എംഎല്‍എയായ എം.വിന്‍സെന്റിനെതിരെ പീഡനത്തിന് കേസെടുത്തത്. എംഎല്‍എ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് വിന്‍സെന്റിനെതിരെ നേരത്തെ, നെയ്യാറ്റിന്‍കര പൊലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു.

വീട്ടമ്മയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ നേരത്തെ വിന്‍സെന്റ് ശ്രമം നടത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. പരാതിക്കാരിയുടെ സഹോദരനുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുടെ ശ്രമം. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് വിന്‍സെന്റും സംഭാഷണത്തില്‍ പറയുന്നുണ്ട്. ‘ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാര്‍ത്തയോ മറ്റോ വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. 100 ശതമാനം.’ എംഎല്‍എയുടെ ആവശ്യപ്രകാരം താന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്.

നെയ്യാറ്റിന്‍കര സ്വദേശിനിയാണ് കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. എംഎല്‍എ ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നും തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടിലാണ് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്ത്രീയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ കൂടുതല്‍ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News