”ഫഹദിന്റെ കള്ളത്തരങ്ങള്‍ കണ്ട് അമ്പരന്നു”; സത്യന്‍ അന്തിക്കാട്

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ടീമിന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ തന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്‌തെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇത്ര ചെറിയ ഒരു വിഷയത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യത്തില്‍ അതിശയം തോന്നിയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.


സത്യന്‍ അന്തിക്കാട് പറയുന്നു:

ചില ‘കാഴ്ച’ പ്രശ്‌നങ്ങള്‍ കാരണം അല്പം വൈകിയാണ് തൊണ്ടിമുതല്‍ കണ്ടത്.

സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന കാലമാണ്. വാളും ചിലമ്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണല്‍ തന്നെ മലയാളികള്‍ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോള്‍ മനസ്സില്‍ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോള്‍ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകര്‍ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തില്‍ നിന്ന് ഒരു സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യമോര്‍ത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി’ എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്ക്ക് നല്‍കിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോള്‍ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങള്‍ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാന്‍ അന്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂര്‍വ തലങ്ങള്‍ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയില്‍.

നന്ദി, ദിലീഷ് പോത്തന്‍! ഒരു മനോഹര സിനിമ കൊണ്ട് മനസുണര്‍ത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News