തിരുവനന്തപുരം:മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. മെഡിക്കല്‍ അഴിമതി ആരോപണം അന്വേഷിച്ച രണ്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യും. മെഡിക്കല്‍ കോളേജ് ഉടമ ഷാജിയില്‍ നിന്ന് മൊഴിരേഖപെടുത്താനും വിജിലന്‍സ് നീക്കം. പരാതിക്കാരാനായ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍ണോയുടെ മൊഴി വിജിലന്‍സ് രേഖപെടുത്തി
മെഡിക്കല്‍ കോഴ ആരോപണം അന്വേഷിക്കാന്‍ ബിജെപി നിയോഗിച്ച രണ്ടംഗ അന്വേഷണ സംഘത്തില്‍പ്പെട്ട കെ പി ശ്രീശന്‍,എ കെ നസീര്‍ എന്നീവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.വരുന്ന തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബിജെപി ഭാരവാഹി യോഗം ചേരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തി വിജിലന്‍സിന്റെ പ്രത്യേകദൂതന്‍ നോട്ടീസ് ബിജെപി നേതാക്കള്‍ക്ക് നല്‍കി.
തിങ്കളാഴ്ച്ച ഹാജരാകാന്‍ കഴിയില്ലെങ്കില്‍ സൗകര്യ പ്രദമായ മറ്റൊരു തീയതി അറിയിക്കമെന്ന് വിജിലന്‍സ് എസ് പി ജയകുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.കോഴ കൊടുത്തു പറയുന്ന മെഡിക്കല്‍കോളേജ് ഉടമ ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ച മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍ണോയില്‍ നിന്ന് ഇന്ന് വിജിലന്‍സ് മൊഴിരേഖപ്പെടുത്തി.
വിജിലന്‍സിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ് പി ജയകുമാറിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപെടുത്തിയത്. ബിജെപി നേതാക്കള്‍ സംയുക്തമായി തെളിവ് നശിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയ കംപ്യൂട്ടറും,പ്രിന്ററും പിടിച്ചെടുക്കണമെന്നും,ബിജെപി സംസ്ഥാന ഭാരവാഹികളുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ അംഗങ്ങളുടെ ഇ മെയില്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും പരാതിക്കാരനായ എ ജെ സുക്കാര്‍ണോ വിജിലന്‍സിന് മൊഴി നല്‍കി.
ചെറുപ്പളശേരിയിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുന്നതിന് ഇടപെട്ട എം ടി രമേശിന്റെ പങ്കും അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.ദില്ലിയിലെ ഇടനിലക്കാരന്‍ സതീഷ്‌നായര്‍,കൈക്കൂലി പണത്തിന്റെ ആദ്യ ഗഡു വാങ്ങിയ ആര്‍ എസ് വിനോദ്,റിച്ചാര്‍ഡ് ഹേ എം പിയുടെ പി.എ കണ്ണദാസ്, കുമ്മനം രാജശേഖരന്‍ ഓഫീസ് സ്റ്റാഫ് രാകേഷ് ശിവരാമന്‍ എന്നിവരില്‍ നിന്ന് വിജിലന്‍സ് ഉടന്‍ മൊഴി എടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here