‘ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം ആര്‍ക്കെങ്കിലുമുണ്ടോ?’ കയറിപിടിച്ച ശേഷം വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയോട് പറഞ്ഞത്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് ക്രൂരമായി പീഡിപ്പിച്ചതിനെക്കുറിച്ച് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. തന്റെ കടയില്‍ കയറിവന്നാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ എംഎല്‍എ വിന്‍സന്റ് പീഡനം നടത്തിയതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തി. കടയില്‍ കയറി വന്ന് തന്നെ കയറിപ്പിടിച്ച ശേഷം ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റമുള്ള വേറെയാരെങ്കിലുമുണ്ടോയെന്നും വിന്‍സന്റ് ആക്രോശിച്ചു.

പിന്നീടായിരുന്നു ക്രൂരമായ ലൈംഗിക പീഡനം അരങ്ങേറിയതെന്നും ബാലരാമപുരം സ്വദേശിയായ വീട്ടമ്മ വ്യക്തമാക്കി. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

അതേസമയം, കേസില്‍ വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഉച്ചയ്ക്ക് 12.30 മുതലാണ് വിന്‍സെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ പൊലീസ് ചോദ്യം ചെയ്തത്. വീട്ടമ്മ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിനെതിരെ വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. നിയമനടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.

വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് കഴിഞ്ഞദിവസം വൈദ്യപരിശോധനയും നടത്തി. നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു വൈദ്യപരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here